പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിക്കൊപ്പം ഒളിച്ചോടി യുവാവ് പിടിയില്‍. ആലുവ യു.സി കോളജ് വി.എച്ച് കോളനിയില്‍ ആലമറ്റം വീട്ടില്‍ അജ്മലാണ് (26) പിടിയിലായത്. സംരക്ഷണച്ചുമതലയുള്ള അച്ഛന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാള്‍ക്ക് എതിരെ കേസ് എടുത്തത്.

മകളെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ 23ന് യുവതിയുടെ പിതാവ് ആലുവ പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ അജ്മലിനെ കാണാനില്ലെന്ന് കാട്ടി ഭാര്യയും പോലീസില്‍ പരാതി നല്‍കി. ഈ രണ്ട് കേസുകളും അന്വേഷിച്ച് വരുന്നതിനിടെയാണ് ഇരുവരും വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ മാറി മാറി താമസിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചത്. കോട്ടയത്ത് എത്തി ആലുവ പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു.

ഒളിച്ചോടിയ യുവതിയുടെ വീട് അജ്മലും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ്. പ്രതിയെ മൂവാറ്റുപുഴ ജയിലിലാണ് റിമാന്‍ഡ് ചെയ്തത്. എസ്.ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അജ്മലിനെയും കാമുകിയെയും കണ്ടെത്തിയത്.