ബ്രിട്ടനിൽ ഒരു ജനറൽ ഇലക്ഷൻ നടന്നേക്കുമെന്ന അഭ്യൂഹ പ്രചാരണത്തിനിടെ, പൗണ്ടിന്റെ വിലയിൽ കുത്തനെ ഇടിവ്. ഡോളറുമായുള്ള വിനിമയത്തിൽ ഏകദേശം ഒരു ശതമാനത്തോളം വിലയിടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇലക്ഷനെ പറ്റി പ്രസ്താവന ഒന്നും തന്നെ നടത്തിയിട്ടില്ല. എന്നാൽ പ്രചരിച്ച അഭ്യൂഹങ്ങൾ മൂലമാണ് പൗണ്ടിന്റെ വില കുത്തനെ ഇടിഞ്ഞത്.

പ്രധാനമന്ത്രിയുടെ വാർത്ത സമ്മേളനത്തിനു ശേഷവും പൗണ്ടിന്റെ നിലയിൽ മെച്ചം ഒന്നുമില്ല. 1985 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ വിനിമയം നടക്കുന്നത് . എക്സ് ടി ബി സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർമാൻ ഡേവിഡ് ചീതം, പൗണ്ടിന്റെ വിലയിടിവിനെ പറ്റിയുള്ള വാർത്ത ശരിയാണെന്ന് രേഖപ്പെടുത്തി.

ജനറൽ ഇലക്ഷനെ പറ്റിയുള്ള വാർത്ത രാജ്യത്താകമാനം ഒരു സംശയദൃഷ്ടിയിലേക്ക് ജനങ്ങളെ എത്തിച്ചിരിക്കുകയാണ്. ഒരു രണ്ടാം ഇലക്ഷൻ വന്നാൽ, രണ്ടാം റഫറണ്ടത്തിനുള്ള സാധ്യതയും ഉള്ളതായാണ് റിപ്പോർട്ടുകൾ. ബ്രിട്ടന് യൂറോപ്യൻ യൂണിയനിൽ തുടരാനുള്ള ഒരു അവസരമായും രണ്ടാം ഇലക്ഷനെ ജനങ്ങൾ കാണുന്നു. എന്നാൽ പലരും ബ്രിട്ടന്റെ സമ്പത്ത് വ്യവസ്ഥ തകരാറിലാക്കുന്ന ഒരു പ്രക്രിയയായി ഇതിനെ കാണുന്നു. പൗണ്ടിന്റെ വിലയിടിവ് ഭാവിയിൽ ബ്രിട്ടനിൽ വലിയ പ്രതിസന്ധികൾ ഉളവാക്കും എന്നതാണ് നിഗമനം. എന്നാൽ പ്രതിസന്ധികൾ ഒന്നും തന്നെ ഇല്ലെന്ന് ഗവൺമെന്റ് വക്താവ് രേഖപ്പെടുത്തി.