ഇന്ത്യ – പാക്ക് കാശ്മീർ പ്രശ്നത്തിന് എത്രയും വേഗം ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തണമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ. കാശ്മീരിലെ സ്ഥിതിഗതികൾ യുകെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കാശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തിനനുസൃതമായി ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ അനുകൂലിച്ചു സംസാരിച്ച കൺസേർവേറ്റിവ് പാർട്ടി എംപി ബോബ് ബ്ലാക്ക്മാന്റെ കത്തിന് മറുപടി നൽകിയ ജോൺസൻ, ഇന്ത്യയും പാകിസ്ഥാനും ബ്രിട്ടന്റെ പ്രധാന പങ്കാളികളാണെന്നും പറഞ്ഞു.

കാശ്മീർ പ്രശ്നത്തിൽ ഇരു രാജ്യങ്ങളുമായി തങ്ങളുടെ സർക്കാർ സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും സംസാരിച്ചിട്ടുണ്ടെന്നും ബോറിസ് തന്റെ കത്തിൽ പറയുന്നു. ജോൺസന് അയച്ച കത്തിൽ ബ്ലാക്ക്മാൻ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിച്ചതിന് ലേബർ പാർട്ടിയെ അപലപിച്ചിരുന്നു.ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 അസാധുവാക്കിയതും മെച്ചപ്പെട്ട ഭരണത്തിനായി സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര കാര്യങ്ങളാണെന്ന് ബ്ലാക്ക്മാൻ വ്യക്തമാക്കി.