ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓക്സ്ഫോർഡ് – അസ്ട്രാസെനക്ക വാക്സിനെ സംബന്ധിച്ചുള്ള ആശങ്ക കാരണം 30 വയസ്സിന് താഴെയുള്ളവർക്ക് ബുക്ക് ചെയ്ത എല്ലാ ഫസ്റ്റ് ഡോസ് കൊറോണ വൈറസ് പ്രതിരോധ കുത്തിവെയ്പ്പുകളും റദ്ദാക്കി എൻഎച്ച്എസ്. നാളെ മുതൽ അസ്ട്രാസെനക്ക വാക്സിൻ സ്വീകരിക്കാൻ ബുക്ക് ചെയ്ത 18 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ അപ്പോയിൻമെന്റുകൾ റദ്ദാക്കും.

അതേസമയം ഇത്തരത്തിലുള്ള ഒരു തീരുമാനം ആയിരക്കണക്കിനാളുകളെ ഗുരുതരമായി ബാധിച്ചേക്കും. യുവജന ആരോഗ്യ സാമൂഹ്യപ്രവർത്തകരും രോഗ പ്രതിരോധശേഷി കുറഞ്ഞവരും ഈ വിഭാഗത്തിൽ ഉൾപ്പെടും. അസ്ട്രാസെനക്ക വാക്സിനും രക്തം കട്ടപിടിക്കുന്നതിലും തമ്മിൽ ബന്ധമുണ്ടെന്ന ആശങ്ക കാരണമാണ് സർക്കാരിൻറെ ജോയിന്റ് കമ്മിറ്റി ഓൺ വാക്‌സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻെറ ഉപദേശത്തിൽ മാറ്റം വരുത്തിയത്. അതേസമയം 30 വയസ്സിനു താഴെയുള്ളവർക്ക് ഇതിനു പകരമായി മറ്റേതെങ്കിലും വാക്‌സിൻ നൽകണമെന്ന ആവശ്യവുമായി പലരും രംഗത്തെത്തി.

കൊറോണ വൈറസിൽ നിന്ന് 30 വയസ്സിന് താഴെയുള്ളവർക്കുള്ള അപകടസാധ്യത കുറയ്ക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. എന്നാൽ മിക്ക രോഗികൾക്കും വാക്സിനിൽ നിന്നുള്ള അപകടസാധ്യതയേക്കാൾ വൈറസിൽ നിന്നുള്ള അപകട സാധ്യതയാണുള്ളതെന്ന് ദി മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) പറഞ്ഞു. എംഎച്ച്ആർഎയുടെ കണക്കുകൾ പ്രകാരം വാക്സിൻ സ്വീകരിച്ചവരിൽ ആകെ 79 പേരിലാണ് രക്തം കട്ട പിടിച്ചിരിക്കുന്നത്. ഇതിൽ 19 പേർ മരണപ്പെടുകയും ചെയ്തു. ഏതെങ്കിലും പ്രതിരോധകുത്തിവെയ്പ്പുകൾ നിർത്തണമെന്ന് തങ്ങൾ ശുപാർശ ചെയ്യുന്നില്ലെന്ന് ജെ സി വി ഐ അറിയിച്ചു. അതേസമയം അസ്ട്രാസെനക്ക വാക്സിനേഷൻ റദ്ദാക്കാനുള്ള എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ തീരുമാനം നടപ്പാക്കുമെന്നും നിലവിൽ റദ്ദാക്കൽ ബാധിച്ചവർക്ക് തങ്ങളുടെ അപ്പോയിന്റ്മെന്റുകൾ റീബുക്ക് ചെയ്യാമെന്നും അവർ പറഞ്ഞു. ഏപ്രിൽ 9 മുതൽ ഉള്ള അപ്പോയിന്റ്മെന്റുകൾ റദ്ദാക്കേണ്ടതുണ്ടെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ വാക്‌സിൻ പ്രോഗ്രാം ഡയറക്ടറായ എമിലി ലോസൺ അറിയിച്ചു.