ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ഹാരി രാജകുമാരനും, ഭാര്യ മേഗനും സീനിയർ രാജകുടുംബാംഗങ്ങൾ എന്ന പദവി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സാമ്പത്തികപരമായി സ്വാതന്ത്ര്യം നേടാനുള്ള തീരുമാനത്തിലാണ് തങ്ങൾ എന്നും അവർ പറഞ്ഞു. യുകെയിലും, നോർത്ത് അമേരിക്കയിലുമായി തങ്ങളുടെ സമയം ചെലവഴിക്കാനാണ് ഇരുവരുടേയും തീരുമാനം. ഇരുവരുടെയും തീരുമാനത്തിൽ ബക്കിംഗ്ഹാം കൊട്ടാരത്തിനു അതൃപ്തി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ആരുമായും ചർച്ച ചെയ്യാതെയാണ് ഇരുവരും തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.

തങ്ങളുടെ കുറെ നാളത്തെ ആലോചനകൾക്ക് ശേഷം ആണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത് എന്ന് ഹാരി രാജകുമാരൻ പറഞ്ഞു. എലിസബത്ത് രാജ്ഞിയോട് തങ്ങളുടെ എല്ലാ പിന്തുണയും അവർ പ്രഖ്യാപിച്ചു. എന്നാൽ തങ്ങൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹാരി രാജകുമാരന്റെ ഈ തീരുമാനത്തോട് രാജകുടുംബത്തിന് ശക്തമായ അമർഷം ഉണ്ടെന്ന് ബിബിസി റോയൽ കറസ്പോണ്ടന്റ് ജോണി ഡൈമോണ്ട് വ്യക്തമാക്കി. ഹാരി രാജകുമാരനും, ഭാര്യ മേഗനും, രാജകുടുംബവും തമ്മിലുള്ള ഭിന്നതകളെ ആണ് ഈ തീരുമാനം വെളിവാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്മസ് കാലത്തും ഇവർ ആറു ആഴ്ചത്തെ അവധിയെടുത്ത് കാനഡയിൽ പോയിരുന്നു. രാജകുടുംബത്തിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ജനങ്ങൾ.