ലണ്ടന്‍: ലണ്ടന്‍, മാഞ്ചസ്റ്റര്‍ ഭീകരാക്രമണങ്ങള്‍ക്ക് ഇരയായി ചികിത്സയില്‍ കഴിയുന്നവരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ട്രോള്‍ ചെയ്യുന്നതിനെതിരെ എന്‍എച്ച്എസ് ഡോക്ടര്‍മാര്‍. ഇക്കാര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ചികിത്സയിലുള്ള ഇരകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ കൂടുതകല്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പുണ്ട്. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളില്‍ ആദ്യമായാണ് എന്‍എച്ച്എസ് ഇത്തരം ഒരു മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നത്.

ആക്രമണത്തിനിരയായവര്‍ ഇപ്പോള്‍ അതുപയോഗിച്ച് സൗജന്യങ്ങള്‍ പറ്റുകയാണെന്നും പണമുണ്ടാക്കുകയാണെന്നും ആരോപിച്ചുകൊണ്ടുള്ള ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ആക്രമണത്തിന് ഇരയായവര്‍ക്ക് വലിയ മാനസികാഘാതം ഏറ്റിട്ടുണ്ട്. ഇത്തരം സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ അവയുടെ പ്രഹരശേഷി വര്‍ദ്ധിക്കാനേ ഉപകരിക്കൂ. ആക്രമണങ്ങള്‍ക്കു ശേഷമുണ്ടാകുന്ന വാര്‍ത്തകള്‍ ഇരകള്‍ക്ക് ദോഷകരമാകാത്ത വിധത്തിലായിരിക്കണമെന്ന നിര്‍ദേശം മാധ്യമപ്രവര്‍ത്തകര്‍ക്കും എന്‍എച്ച്എസ് നല്‍കുന്നു.

കൊല്ലപ്പെടുന്നവരുടെ പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി നല്‍കുന്ന വാര്‍ത്തകളും ആദരാഞ്ജലികളും മറ്റും അര്‍പ്പിച്ചുകൊണ്ട് നല്‍കുന്ന റിപ്പോര്‍ട്ടുകളും അവരുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടായിരിക്കണമെന്ന നിര്‍ദേശവും ഡോക്ടര്‍മാര്‍ നല്‍കുന്നു. പരിക്കേറ്റവരോട് സംസാരിക്കുമ്പോള്‍ പരിധികള്‍ നിശ്ചയിക്കണമെന്ന നിര്‍ദേശവും മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്‍എച്ച്എസ് നല്‍കുന്നു.