കൊറോണയെ തുടർന്നുണ്ടായ ലോക്ക് ഡൗണിനിടെ ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കുടുങ്ങിപ്പോയ നടൻ പൃഥ്വിരാജും സംഘവും തിരിച്ചെത്തി. പൃഥ്വിരാജും സംഘവും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ദില്ലി വഴിയാണ് കൊച്ചിയിലെത്തിയത്.

ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായാണ് 58 അംഗ സംഘം ജോര്‍ദാനിലേക്ക് പോയത്. രണ്ട് മാസത്തിലേറെയായി ഇവര്‍ ജോര്‍ദാനിൽ തുടരുകയായിരുന്നു. ഇടക്ക് സിനിമാ ചിത്രീകരണം നിലച്ച് പോയെങ്കിലും പ്രതിസന്ധികൾ മറികടന്ന് ഷെഡ്യൂൾ പൂര്‍ത്തിയാക്കാനും സംഘത്തിന് കഴിഞ്ഞിരുന്നു.

കേരളത്തിൽ തിരിച്ചെത്തിയ സംഘം ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ക്വാറന്‍റീൻ പാലിക്കും. ഫോര്‍ട്ട് കൊച്ചിയിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. പണം നൽകിയുള്ള ക്വാറന്‍റീൻ സൗകര്യമാണ് ഫോര്‍ട്ട് കൊച്ചിയിൽ ഒരുക്കിയിട്ടുള്ളത് . പൃഥ്വിരാജ് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലേക്കു പോകും. ആടു ജീവിതത്തിന്‍റെ സംവിധായകൻ കൂടിയായ ബ്ലസി തിരുവല്ലയിലെ വീട്ടിലാകും ക്വാറന്‍റീനിൽ കഴിയുകയെന്നാണ് വിവരം.

പൃഥ്വിരാജിനും സംവിധായകന്‍ ബ്ലെസിക്കുമൊപ്പം ചിത്രീകരണ സംഘത്തിലെ 56 പേരുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താളവളത്തില്‍ തിരിച്ചെത്തിയത്. മാര്‍ച്ച്‌ രണ്ടാംവാരത്തിലാണ് സംഘം ഷൂട്ടിംഗിനായി ജോര്‍ദാനിലെത്തിയത്.