നാളെ ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടി20യില്‍ മലയാളി യുവതാരം സഞ്ജു സാംസണ്‍ കളിച്ചേക്കുമെന്ന സൂചന നല്‍കി നായകന്‍ രോഹിത് ശര്‍മ. ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളത്തിലാണ് വിരാട് കോലിക്ക് പകരം ടീമിനെ നയിക്കുന്ന രോഹിത് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സഞ്ജു മികച്ച കളിക്കാരനാണെന്ന് പറഞ്ഞാണ് രോഹിത് തുടങ്ങിയതത്. അദ്ദേഹം തുടര്‍ന്നു… ”ഇന്ത്യയില്‍ ഒരുപാട് യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. അതില്‍ ഒരുവരാണ് സഞ്ജു സാംസണ്‍. ടീമിലേക്ക് സഞ്ജുവിനെപോലെയുള്ളവര്‍ വരേണ്ടത് അനിവാര്യമാണ്. കഴിവുള്ള താരമാണ് സഞ്ജു. പിച്ചിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് സഞ്ജുവിനെ കളിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.” രോഹിത് കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിനെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ശേഷം രണ്ട് ടെസ്റ്റുകളിലും കളിക്കും. ടി20 ക്രിക്കറ്റില്‍ കോലിക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ടെസ്റ്റ് പരമ്പരയിലേക്ക് അദ്ദേഹം തിരിച്ചെത്തും.