Facebook Data breach
ഫേസ്ബുക്കില്‍ നിന്ന് ലക്ഷക്കണക്കിനാളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ വിവാദത്തിലായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു. സ്ഥാപനം പാപ്പരായി പ്രഖ്യാപിക്കാന്‍ നീക്കം നടത്തുന്നതായാണ് വിവരം. സ്ഥാപനം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ച് അവ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്‍പ്പെടെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തതായി വ്യക്തമായിരുന്നു. ഡേറ്റ സംരക്ഷണം സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ഈ സംഭവത്തില്‍ ഫേസ്ബുക്കിന് വിപണിയിലുള്‍പ്പെടെ തിരിച്ചടികള്‍ നേരിടേണ്ടതായി വന്നിരുന്നു. ഫേസ്ബുക്കില്‍ നിന്ന് വ്യക്തിവിവരങ്ങള്‍ അനധികൃതമായി ശേഖരിച്ചെന്ന വെളിപ്പെടുത്തലുകള്‍ മൂലം തങ്ങളുടെ ഇടപാടുകാര്‍ നഷ്ടമായെന്നും ബിസിനസ് മുന്നോട്ടു കൊണ്ടാപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് തങ്ങളെന്നും പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും അമേരിക്കയിലും യുകെയിലും കമ്പനി പാപ്പരായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായും കമ്പനി വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും യുകെയിലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയിലും ഫേസ്ബുക്ക് ഡേറ്റ ഇവര്‍ ദുര്‍വിനിയോഗം ചെയ്യുകയും ഇവ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങള്‍ വിഭാവനം ചെയ്യുകയും ചെയ്തതയാണ് വെളിപ്പെടുത്തലുണ്ടായത്. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വെളിപ്പെടുത്തലിനു പിന്നാലെ ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ അമേരിക്കന്‍ സെനറ്റ് വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.
87 മില്യണ്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ഫെയിസ്ബുക്ക്. പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കേംബ്രിഡ്ജ് അനലറ്റിക്ക 50 മില്യണ്‍ ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം 87 മില്യണ്‍ ആളുകളുടെ ഡാറ്റ ബ്രിട്ടീഷ് കമ്പനി ചോര്‍ത്തിയെന്നാണ് കരുതുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയിലിയുടെ വെളിപ്പെടുത്തല്‍ ഫെയിസ്ബുക്കിന് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. ഓഹരി വിപണിയില്‍ ഉള്‍പ്പെടെ ഫെയിസ്ബുക്കിന് തകര്‍ച്ച നേരിടേണ്ടി വന്നു. ഉപഭോക്താക്കളുടെ എണ്ണം കുറയാനും ഡാറ്റ ബ്രീച്ച് കാരണമായിട്ടുണ്ട്. സംഭവത്തില്‍ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് ഫെയിസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്ത് വരികയും ചെയ്തിരുന്നു. ഡാറ്റ ബ്രീച്ച് നേരത്തെ കരുതിയിരിക്കുന്നതിനേക്കാളും കൂടുതല്‍ ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായിട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡാറ്റ ചോര്‍ന്നവരില്‍ 1.1 മില്യണ്‍ ഉപഭോക്താക്കള്‍ ബ്രിട്ടനില്‍ നിന്നുള്ളവരാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചോര്‍ത്തിയ ഡാറ്റ ഉപയോഗിച്ചതായി ആരോപണമുണ്ടായിരുന്നു. ട്രംപ് അനുകൂല വികാരം നേടിയെടുക്കുന്നതിന് ആ ഡാറ്റ ഉപയോഗപ്പെടുത്തിയതായിട്ടാണ് കരുതുന്നത്. ഞങ്ങള്‍ കൂടുതല്‍ കരുതല്‍ കാണിക്കണമായിരുന്നു. മുന്നോട്ടുള്ള ഘട്ടങ്ങളില്‍ അതുണ്ടാകും സക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയിസ്ബുക്ക് ചിലര്‍ക്ക് സ്വകാര്യ താത്പര്യങ്ങള്‍ക്കായി വിവരങ്ങള്‍ നല്‍കിയെന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അത് ഉപയോഗിച്ചുവെന്നത് ശുഷ്‌കിച്ച മനസ്ഥിതിയായി മാത്രമെ കാണാന്‍ കഴിയൂ എന്ന് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. ഡാറ്റ ബ്രീച്ചുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കുന്നതിനും കണ്ടെത്തുന്നതിനും ഇന്റേണല്‍ ഓഡിറ്റിംഗ് നടത്താന്‍ സക്കര്‍ബര്‍ഗ് തീരുമാനിച്ചിട്ടുണ്ട്. ആളുകളുടെ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ ഐഡികളും മറ്റു സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയതിന് ശേഷം ഫെയിസ്ബുക്കില്‍ സെര്‍ച്ച് സെറ്റിംഗ്‌സ് ഉപയോഗിച്ച് ഐഡി കണ്ടെത്തുന്ന ഫീച്ചര്‍ ഫെയിസ്ബുക്ക് നിര്‍ത്തലാക്കിയിട്ടുണ്ട്. വ്യക്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ രീതി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. പ്രൈവസി പബ്ലിക് ആയി ഡിഫോള്‍ട്ട് സെറ്റ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ ചോര്‍ത്താന്‍ പെട്ടന്ന് സാധിക്കും. ഇത്തരം മാര്‍ഗം ഉപയോഗിച്ചും ഡാറ്റ ചോര്‍ത്താമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു.
ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഒരു സ്വകാര്യ കമ്പനി ചോര്‍ത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഡാറ്റ ചോര്‍ന്ന ഉപഭോക്താക്കള്‍ക്ക് ഫെയിസ്ബുക്ക് 12,500 പൗണ്ട് വീതം നഷ്ടപരിഹാരം നല്‍കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ മീഡിയ സൈറ്റില്‍ ഉണ്ടായിരിക്കുന്ന ഡാറ്റ ബ്രീച്ചിന് ശേഷം ഡാറ്റകള്‍ ചോര്‍ന്ന അക്കൗണ്ട് ഉടമകള്‍ ഫെയിസ്ബുക്കിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നാണ് യുകെയിലെ മുന്‍നിര നിയമ വിദ്ഗദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനം ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെന്നാണ് സ്ഥാപനത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഫെയിസ്ബുക്കിന് ഓഹരി വിപണിയില്‍ ഉള്‍പ്പെടെ വന്‍നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് ശേഷം ഇവ അമേരിക്കന്‍ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിക്കപ്പെട്ടുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഓരോ ഉപഭോക്താവിന്റെയും വ്യക്തിപരമായ വിവരങ്ങള്‍ ഉപയോഗിച്ച് അയാള്‍ക്ക് അനുയോജ്യമായ പരസ്യങ്ങള്‍ നല്‍കി രാഷ്ട്രീയമായ സ്വാധീനിക്കുകയായിരുന്നു ഡാറ്റ ചോര്‍ത്തിയവരുടെ ലക്ഷ്യം. ഏതാണ്ട് 50 മില്യണ്‍ ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ലോ പ്രൊഫസര്‍ ഡോ. മൗറീന്‍ മാപ് വ്യക്തമാക്കുന്നു. ഡാറ്റ ബ്രീച്ച് ക്ലേശമുണ്ടാക്കിയെന്ന അവകാശവാദമുന്നയിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്നും ഇതുവഴി ഒരോരുത്തര്‍ക്കും 12,500 പൗണ്ട് നഷ്ടപരിഹാരം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. ഇങ്ങനൊരു കോടതി വിധിയുണ്ടാവുകയാണെങ്കില്‍ 625 ബില്യന്‍ പൗണ്ട് ഫെയിസ്ബുക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. മിറര്‍ ന്യൂസ്‌പേപ്പര്‍ 5 ബ്രിട്ടിഷ് പൗരന്മാരുടെ ഫോണ്‍ ഹാക്ക് ചെയ്ത സംഭവുമായി ബന്ധപ്പെട്ട് 12,500 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ നേരത്തേ കോടതി വിധിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് ക്ലേശമുണ്ടായി എന്ന ഒറ്റ കാരണത്താലാണ് വിധി. ഒരോ ഫെയിസ്ബുക്ക് ഉപഭോക്താക്കളും അനുഭവിച്ചിരിക്കുന്ന ബുദ്ധമുട്ടിന്റെ തോതനുസരിച്ചായിരിക്കും നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. ഡാറ്റ ബ്രീച്ചിനെ തുടര്‍ന്ന് തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള ക്ലേശത്തെക്കുറിച്ച് വിവരിക്കാന്‍ കഴിയുന്ന ഫെയിസ്ബുക്ക് യൂസേര്‍സിന് 500 പൗണ്ട് വരെ ഫെയിസ്ബുക്ക് നഷ്ടപരിഹാരം നല്‍കേണ്ടതായി വന്നേക്കാം. ഫെയിസ്ബുക്ക് യുകെ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ടിന് കീഴില്‍ വരുന്നതാണെന്ന് അവകാശവാദം ഉന്നയിക്കുകയോ ഡാറ്റ ബ്രീച്ച് ഉപഭോക്താവ് എന്ന നിലയില്‍ ക്ലേശമുണ്ടാക്കിയതായി തെളിയിക്കുകയോ ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ബ്രിട്ടിഷ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്ക ഡാറ്റ ചോര്‍ത്തിയ സംഭവത്തില്‍ ഉപഭോക്താക്കളോട് മാപ്പ് അപേക്ഷിച്ച് ഫെയിസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രംഗത്ത് വന്നിരുന്നു. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥനാണെന്ന് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫെയിസ്ബുക്ക് കമ്യൂണിറ്റിയെ വിശ്വാസത്തിലെടുക്കുന്നതില്‍ നന്ദി അറിയിക്കുകയും കൂടുതല്‍ മികച്ച സേവനങ്ങള്‍ ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RECENT POSTS
Copyright © . All rights reserved