75 വയസ്സിന് മുകളിലുള്ള പെൻഷൻകാർക്ക് നൽകിക്കൊണ്ടിരുന്ന സൗജന്യ ടിവി ലൈസൻസ് നിർത്തലാക്കാൻ തീരുമാനിച്ചതായി ബി ബി സി റിപ്പോർട്ട്. പുതിയ നിയമപ്രകാരം ഇനിമുതൽ ഒരു പെൻഷൻകാരന്റെ വരുമാനത്തിൽ ജീവിക്കുന്ന വീടുകൾക്ക് മാത്രമേ ഇനി സൗജന്യ ലൈസൻസ് കിട്ടുകയുള്ളൂ. 2015 ഓടെ തന്നെ 75 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ലൈസൻസ് ചെലവുകൾ ബി ബി സി വഹിക്കേണ്ടത് ഇല്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. 2020ഓടെ നടപ്പിലാക്കാനാണ് തീരുമാനം. എന്നാൽ അതിന് ബി ബി സി യുടെ ബജറ്റിന്റെ അഞ്ചിലൊരു ഭാഗം ആയ 745 മില്യൺപൗണ്ട് ചെലവുവരും. എന്നാൽ പുതിയ പദ്ധതിയിൽ 250 മില്യൺ പൗണ്ടിന്റെ ചെലവാണ് പ്രതീക്ഷിക്കുന്നത്.

വയോജനങ്ങൾക്ക് സബ്സിഡി നൽകുന്നത് മൂലം പല ഡിപ്പാർട്മെന്റുകളും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് ബിബിസിയുടെ കണ്ടെത്തൽ. ബി ബി സി 2, ബിബിസി 4, ബിബിസി വാർത്താചാനലുകൾ, ബിബിസി സ്കോട്ട്ലൻഡ് ചാനൽ, റേഡിയോ ലൈവ്, പ്രാദേശിക റേഡിയോ ചാനലുകൾ എന്നിവയ്ക്ക് ഇത് ഭീഷണിയാകും. ഭരണകർത്താക്കളുടെ നിർദ്ദേശത്താൽ ആണ് തങ്ങൾ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്ന് ബിബിസി അറിയിച്ചു. അഭിപ്രായവോട്ടെടുപ്പ് നടത്തിയതിൽ 52 ശതമാനം പേരും ഫ്രീ ലൈസൻസ് ആവശ്യമില്ല എന്ന പക്ഷക്കാരാണ്. വരുമാനം ലഭിക്കുന്ന പെൻഷൻകാർ സൗജന്യമായി സേവനം ഉപയോഗിക്കുമ്പോൾ സാമ്പത്തികമായി വലിയ മെച്ചമില്ലാത്ത യുവതലമുറ പണം അടക്കുന്നുണ്ട് എന്നതാണ് ഒരു കാരണം. കണക്കുകൾ പ്രകാരം900, 000 വീടുകളിൽ പെൻഷൻ വാങ്ങുന്നവരുണ്ട്, അത് 2020ഓടെ 1.5 മില്യൻ ആകും.


വളരെ പ്രയാസമുള്ളത് ആണെങ്കിലും ഈ അവസരത്തിൽ ഏറ്റവും യോജിച്ച തീരുമാനമാണ് ഇതെന്ന് ബി ബി സി ചെയർമാൻ സർ ഡേവിഡ് ക്ലമന്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി തെരേസ മെയ്‌ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി. സൗജന്യ സേവനങ്ങൾ തുടർന്നും പൊതുജനങ്ങൾക്ക് ലഭിക്കാനാണ് ഗവൺമെന്റ് താൽപര്യം പെടുന്നത് എന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത് . രാജ്യത്തെ വയോജനങ്ങൾക്ക് മാനസികോല്ലാസത്തിനു മാത്രമല്ല ലോകത്തോട് ബന്ധം പുലർത്താനുള്ള മാധ്യമമാണ് ടെലിവിഷൻ. അതില്ലാതെ ആയാൽ കനത്ത ഒറ്റപ്പെടൽ ആവും അവർക്ക് നേരിടേണ്ടി വരിക. മുതിർന്ന പൗരന്മാരെ സഹായിക്കാൻ എന്തെങ്കിലും പുതിയ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു.