ഇന്ത്യയിലെ ശതകോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബ്രിട്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യു.കെ കോടതി വീണ്ടും തള്ളി. കടുത്ത വിഷാദരോഗത്തിന് അടിമയാണെന്നും താങ്ങാനാവാത്ത ഉത്കണ്ഠ അനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നീരവ് മോദി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

അതേസമയം ഇന്ത്യയിലേക്ക് നാടുകടത്തുകയോ കൈമാറുകയോ ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് കോടതിയിൽ നീരവ് മോദി ഭീഷണി മുഴക്കി.ജാമ്യം ലഭിച്ചാല്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ സന്നദ്ധനാണെന്നും 40 ലക്ഷം പൌണ്ട് ജാമ്യത്തുകയായി കെട്ടിവെക്കാന്‍ തയാറാണെന്നും മോദി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു.

ഇതോടെയായിരുന്നു നീരവ് മോദിയുടെ ഭീഷണി. കേസില്‍, ഡിസംബര്‍ നാലിനാണ് അടുത്ത വാദം കേള്‍ക്കുക. തട്ടിപ്പു നടത്തി രാജ്യംവിട്ട മോദിയെ പതിനേഴ് മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.