കുറ്റിപ്പുറം: യുട്യൂബ് ചാനലില്‍ പാട്ട് പാടിപ്പിക്കാനായി കൂട്ടിക്കൊണ്ടുപോയ 12-കാരനെ പൊതുപ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡനത്തിനിരയാക്കിയത് 20-ലേറേ തവണ. പൊതുപ്രവര്‍ത്തകനായ പാറമ്മല്‍ ഉസാമ(47) പട്ടിക്കാട് വെള്ളമേല്‍ തിരുത്തായംപുറത്ത് ഉമ്മര്‍ (55), ചോലക്കാടന്‍ ഉമ്മര്‍ (36) എന്നിവരാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. പ്രതികളായ മൂന്നുപേരെയും കഴിഞ്ഞദിവസം കുറ്റിപ്പുറം ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ മാതാവ് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് മാസങ്ങളായി തുടരുന്ന പീഡനം പുറത്തറിഞ്ഞത്. വിശദമായി ചോദിച്ചപ്പോള്‍ കുട്ടി തന്നെ എല്ലാം വെളിപ്പെടുത്തുകയായിരുന്നു.

പ്രതികളിലൊരാളായ ചോലക്കാടന്‍ ഉമ്മര്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. ഈ ചാനലില്‍ പാട്ട് പാടാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ കുട്ടിയുടെയും കുടുംബത്തിന്റെയും വിശ്വാസം നേടിയെടുത്തത്. പിന്നീട് കുട്ടിയെ വീട്ടില്‍നിന്ന് പലയിടങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

യൂട്യൂബ് വീഡിയോ ചിത്രീകരിക്കാനും പാട്ട് പാടിപ്പിക്കാനെന്നും പറഞ്ഞാണ് കുട്ടിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയിരുന്നത്. കുടുംബത്തിന്റെ വിശ്വാസം നേടിയെടുത്തതിനാല്‍ പലപ്പോഴും കുട്ടിയെ തനിച്ചാണ് കൊണ്ടുപോയത്. എന്നാല്‍ വീഡിയോ ചിത്രീകരണത്തിന്റെ പേരില്‍ കുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നു.

കുറ്റിപ്പുറത്ത് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് താഴെവെച്ചും പെരിന്തല്‍മണ്ണയില്‍വെച്ചും പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. വേങ്ങൂരിലെ തയ്യല്‍ക്കടയില്‍വെച്ചും ഒരു റബര്‍ തോട്ടത്തില്‍വെച്ചും കുട്ടിയെ ഉപദ്രവിച്ചിരുന്നു. സംഭവം പുറത്തുപറയാതിരിക്കാന്‍ പ്രതികള്‍ കുട്ടിക്ക് മൊബൈല്‍ഫോണും പണവും നല്‍കിയിരുന്നു.

അറസ്റ്റിലായ ഉസാമ നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. ചോലക്കാടന്‍ ഉമ്മറാണ് യൂട്യൂബ് ചാനല്‍ നടത്തുന്നത്. ഏകദേശം 2500-ലേറെ സബ്‌സ്‌ക്രൈബേഴ്‌സാണ് ഇയാളുടെ യൂട്യൂബ് ചാനലിനുള്ളത്. 15-ഓളം വീഡിയോകള്‍ ഇതിനകം യൂട്യൂബ് ചാനലിലുണ്ട്.