ഗുജറാത്തിലെ നർമദ ജില്ലയിൽ സർദാർ പട്ടേൽ പ്രതിമയ്ക്കു സമീപമുള്ള പാഞ്ച്മുലി തടാകത്തിലെ 194 മുതലകളെ സന്ദർശകരുടെ സുരക്ഷിതത്വം പരിഗണിച്ച് അവിടെ നിന്നു മാറ്റി. ഗാന്ധിനഗർ, ഗോധ്‍ര എന്നിവിടങ്ങളിലേക്കാണ് മുതലകളെ മാറ്റിയത്. തടാകത്തിൽ ഇനിയും മുതലകളുണ്ട്.‘ഐക്യ പ്രതിമ’ കാണാനെത്തുന്ന സഞ്ചാരികൾക്കായി സർദാർ സരോവർ അണക്കെട്ടിൽ വികസിപ്പിച്ചെടുത്തതാണ് ‘ഡൈക് 3’ എന്നറിയപ്പെടുന്ന പാഞ്ച്മുലി തടാകം. ഇവിടെ ബോട്ട് സവാരിയുമുണ്ട്.

ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തിൽ 2989 കോടി രൂപ മുതല്‍മുടക്കില്‍ ഉയർന്ന ‘ഏകതാ പ്രതിമ’ രാജ്യത്തെ മാതൃക വിനോദ സഞ്ചാര കേന്ദ്രമായി വളരണമെന്നുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹവും ദീർഘ വീക്ഷണവുമായിരുന്നു.

പട്ടേല്‍ സ്മാരക പൂന്തോട്ടം, സാധു ദ്വീപും നര്‍മദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം, മ്യൂസിയം, അഞ്ചു കിലോമീറ്റര്‍ റോഡ്, ഭരണനിര്‍വഹണ കേന്ദ്രം തുടങ്ങിയവയും ഇതിന്റെ മറ്റു പ്രധാന ആകര്‍ഷണങ്ങളാണ്. ലിഫ്റ്റില്‍ പ്രതിമയുടെ ഹൃദയഭാഗത്ത് എത്തിയാല്‍ കാഴ്ചകള്‍ കാണാന്‍ വിശാലമായി ഗ്യാലറിയുണ്ട്.

200 പേര്‍ക്ക് ഒരേ‌സമയം ഗ്യാലറിയില്‍ നില്‍ക്കാം. കൂടാതെ പട്ടേലിന്റെ ജീവിത മുഹൂര്‍ത്തങ്ങൾ ഉള്‍ക്കൊള്ളിച്ചുള്ള ലേസര്‍ ലൈറ്റ്- സൗണ്ട് ഷോ, 500 അടി ഉയരത്തില്‍നിന്നു സര്‍ദാര്‍ സരോവര്‍ അണക്കെട്ട് കാണാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.2018ലെ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനമായ ഒക്ടോബർ 31നാണു പ്രതിമ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.