രണ്ട് മക്കളെയും കൊലപ്പെടുത്തിയ പിതാവ് ഒടുവില്‍ കുറ്റം സമ്മതിച്ച് കീഴടങ്ങി. നടരാജ നിത്യകുമാര്‍ എന്ന 41കാരനാണ് തന്റെ മകനെയും മകളെയും കൊന്നതായി പോലീസിനോട് സമ്മതിച്ചത്. താന്‍ വിഷാദത്തിലായിരുന്നുവെന്നും പ്രതി പറഞ്ഞു.

ലണ്ടനിലെ ഇല്‍ഫോര്‍ഡിലാണ് സംഭവം. ലോക്ഡൗണ്‍ സമയത്ത് ഏപ്രില്‍ 26 നായിരുന്നു രണ്ട് പിഞ്ചുമക്കളെ പിതാവ് കൊലപ്പെടുത്തിയത്. മൂന്ന് വയസുകാരനായ നിഗിഷ്, 9 മാസം പ്രായമുള്ള മകള്‍ പവിനിയ എന്നിവരെയാണ് നടരാജ നിത്യകുമാര്‍ കുത്തിക്കൊന്നത്.

സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മ കുളിക്കുകയായിരുന്നു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തുമ്പോള്‍ ഇരുവരും പരുക്കേറ്റ നിലയിലായിരുന്നു. പവിനിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിഗിഷിനെ വൈറ്റ്ചാപലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.

നടരാജനും പരുക്കേറ്റിരുന്നു. ഇയാളെ ചികിത്സയ്ക്കു ശേഷം കൊലപാതകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. മകനെയും മകളെയും കൊന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. താന്‍ വിഷാദത്തിലായിരുന്നുവെന്നും ഒരു കടയില്‍ ജോലി ചെയ്യുന്നതിനിടെ ഉപഭോക്താക്കള്‍ തന്നെ അസ്വസ്ഥനാക്കിയെന്നും വിശദീകരിച്ചു.

അതേസയം, പ്രതിക്ക് മുന്‍കാല അക്രമ ചരിത്രമില്ലെന്നും ഡോക്ടര്‍മാരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞ് കോടതി ഡിസംബര്‍ 10 വരെ വിധി പറയുന്നത് നീട്ടി. പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.