ന്യൂസ് ഡെസ്ക് മലയാളം യുകെ

സിയറ ലിയോണിലെ ജംഗ്ഷനിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഏകദേശം 91 പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി തലസ്ഥാനനഗരമായ ഫ്രീടൗണിൽ ഇന്ധന ടാങ്കറുകൾ കൂട്ടിയിടിച്ചുണ്ടായതിനെ തുടർന്നുണ്ടായ തീ സ്ഫോടനത്തിന് കാരണമാവുകയായിരുന്നു. സംഭവസ്ഥലത്തിന് അടുത്തുണ്ടായ പ്രദേശത്തെ ജനങ്ങളും അപകടത്തിനിരയാവുകയും സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നുപിടിക്കുകയും ചെയ്‌തു. ദുരന്തത്തെ തുടർന്നുണ്ടായ മരണസംഖ്യ ഇതുവരെയും വ്യക്തമല്ല. എന്നാൽ കേന്ദ്ര-സംസ്ഥാന മോർച്ചറിയിൽ ഇതുവരെ നൂറുകണക്കിന് മൃതദേഹങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

പൊട്ടിത്തെറിച്ച വാഹനത്തിൽനിന്ന് ചോർന്ന ഇന്ധനം ശേഖരിക്കുവാനായെത്തിയ ആളുകളും മരിച്ചവരിൽ ഉൾപ്പെടുന്നു എന്ന് പോർട്ട് മേയറായ ഇവോൻ അകി-സായേറിൻെറ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു. നഗരത്തിലെ വെല്ലിംഗ്ടൺ മേഖലയിലെ ഒരു സൂപ്പർമാർക്കറ്റിന് പുറത്ത് ഏകദേശം രാത്രി പത്ത് മണിയോടെയാണ് ദുരന്തം നടന്നതെന്ന് കരുതുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ചിത്രങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റ് തെരുവിൽ കിടക്കുന്ന നിരവധി പേരെയാണ് കാണാൻ സാധിക്കുന്നത്. “തങ്ങൾക്ക് ഗുരുതരാവസ്ഥയിലുള്ള നിരവധി പേരെയും കത്തികരിഞ്ഞ മൃതദേഹങ്ങളും അപകടസ്ഥലത്തുനിന്ന് കണ്ടെത്താൻ സാധിച്ചു എന്നും വളരെ ഭയാജനകമായ ഒരു അപകടം ആയിരുന്നു ഇതെന്നും ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ മേധാവി ബ്രിമ ബുറെഹ് സെസെ പറഞ്ഞു.

കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോടും അപകടത്തിൻറെ ഫലമായി അംഗവൈകല്യം സംഭവിച്ചവരോടും തൻറെ അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ് ജൂലിയസ് മാഡ ബയോ ട്വീറ്റ് ചെയ്തു. ദുരന്ത ബാധിതരായ കുടുംബങ്ങളെ സഹായിക്കുവാൻ സർക്കാരിൻെറ ഭാഗത്തുനിന്ന് എല്ലാ തരത്തിലുള്ള പ്രവർത്തനവും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. സബ്-സഹാറൻ ആഫ്രിക്കയിൽ ടാങ്കർ ലോറികൾ തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ ചോർന്ന ഇന്ധനം ശേഖരിക്കുവാൻ ഒത്തുകൂടിയ നിരവധി ആളുകളാണ് പ്രധാന തീപിടുത്തത്തിന് അനുബന്ധമായി ഉണ്ടായ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടത്. 2019-ൽ കിഴക്കൻ കിഴക്കൻ ടാൻസാനിയയിൽ ഉണ്ടായ ടാങ്കർ സ്ഫോടനത്തിൽ 85 പേരാണ് മരണമടഞ്ഞത്. 2018-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സമാനമായ ദുരന്തത്തിൽ അമ്പതോളം പേരുടെ ജീവനാണ് പൊലിഞ്ഞത്.