ലണ്ടന്‍: കൗമാരക്കാരായ പെണ്‍കുട്ടികളുടെ മരണത്തിന് ഏറ്റവും കൂടുതല്‍ കാരണമാകുന്നത് ഗര്‍ഭവും പ്രസവവുമാണെന്ന വെളിപ്പെടുത്തല്‍. ലോകത്ത് ഓരോ 20 മിനിറ്റിലും ഒരു കൗമാരക്കാരി ഈ കാരണങ്ങളാല്‍ മരണത്തിന് ഇരയാകുന്നുണ്ട്. 15 മുതല്‍ 19 വയസ് വരെയുള്ള പെണ്‍കുട്ടികളാണ് ഈ വിധത്തില്‍ മരിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങളും പ്രസവത്തിലെ സങ്കീര്‍ണതകളും മൂലം 30,000ത്തോളം കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഓരോ വര്‍ഷവും മരിക്കുന്നുണ്ടെന്നാണ് കണക്ക്.

ദരിദ്ര സാഹചര്യങ്ങളുള്ള കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളും ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവരുമാണ് ഇങ്ങനെയുള്ള ദുരന്തങ്ങള്‍ക്ക് കൂടുതല്‍ ഇരയാക്കപ്പെടുന്നതെന്ന് സേവ് ദി ചില്‍ഡ്രന്‍ എന്ന ചാരിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായി. ഗര്‍ഭാവസ്ഥയോട് അനുബന്ധിച്ച് ഉണ്ടാകുന്ന രക്തസ്രാവം, രക്തം വിഷമയമാകുക, സുരക്ഷിതമല്ലാത്ത ഗര്‍ഭം അലസിപ്പിക്കല്‍ മാര്‍ഗങ്ങള്‍ തേടുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവയാണ് മരണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാരണമാകുന്നത്.

കൗമാരക്കാരായ അമ്മമാര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ ശൈശവ മരണ നിരക്കും കൂടുതലാണ്. 20 വയസിനു മുകളില്‍ പ്രായമുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികളിലെ ശിശുമരണ നിരക്കിനേക്കാള്‍ 30 ശതമാനം കൂടുതലാണ് കൗമാരക്കാരായ അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കെന്നും പഠനം വ്യക്തമാക്കുന്നു. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അവലംബിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും അത്തരം മാര്‍ഗങ്ങള്‍ ലോകമൊട്ടാകെ എത്തിക്കാന്‍ യുകെ സര്‍ക്കാര്‍ ഇടപെടണമെന്നും ചാരിറ്റി ആവശ്യപ്പെട്ടു.