അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടനിൽ ജൂലൈ മാസത്തോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം ആയേക്കാം എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇതോടെ ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദത്തിൽനിന്ന് രാജ്യം നേരിടുന്നത് കടുത്ത ഭീഷണി ആണെന്ന് വ്യക്തമായി. അതോടൊപ്പം ജൂൺ 21 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധ്യതയില്ലെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. നിലവിൽ കോവിഡ് കേസുകൾ കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച്‌ മൂന്നിലൊന്നായി വർദ്ധിച്ച് 7738 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ താൻ ആശങ്കാകുലനാണെന്നും കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനം വർധിച്ചതായും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

പുതിയ കേസുകളിൽ 90 ശതമാനവും ഇന്ത്യൻ വകഭേദം മൂലമാണ് . ഓരോ 9 ദിവസത്തിലും കേസുകളുടെ എണ്ണം ഇരട്ടി ആകുന്നത് രോഗവ്യാപനത്തേ കുറിച്ച് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. യഥാർത്ഥ കോവിഡ് രോഗികളുടെ എണ്ണം ടെസ്റ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന 8000 -ത്തിൻറെ ഇരട്ടിയാകുമെന്നാണ് ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ആൻറണി കോസ്റ്റൽ അഭിപ്രായപ്പെട്ടു. ഇതിനിടെ ബ്രിട്ടനിൽ പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നത് യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ് . രാജ്യത്ത് ആദ്യ ഡോസ് ലഭിച്ച ആളുകളുടെ എണ്ണം 41.3 ദശലക്ഷം ആയി. രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ച മുതിർന്നവരുടെ എണ്ണം 29.5 ദശലക്ഷം ആണ്.