ചെറുപ്പകാലത്ത് ക്രിക്കറ്റിന്റെ പിന്നാലെ പോകുന്നതില്‍ തനിക്ക് നേരിടേണ്ടി വന്ന കളിയാക്കലുകളെകുറിച്ചു വെല്ലുവിളികളെ കുറിച്ചും വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. വീട്ടുകാരില്‍ നിന്ന് ആവശ്യമായ പിന്തുണ തനിക്ക് ഉണ്ടായിരുന്നെങ്കിലും നാട്ടുകാര്‍ തന്നെ കളിയാക്കുമായിരുന്നെന്ന് സഞ്ജു വെളിപ്പെടുത്തി.

‘ചെറുപ്പത്തില്‍ ക്രിക്കറ്റ് കിറ്റ് തനിയെ എടുത്ത് കൊണ്ടുപോകാന്‍ എനിക്ക് പ്രയാസമായിരുന്നു. അതിനാല്‍ അച്ഛനും അമ്മയും കിറ്റുമായി ബസ് സ്റ്റാന്‍ഡിലേക്ക് വരും. ഇത് കണ്ട് പലരും കളിയാക്കും. സച്ചിനും അച്ഛനും പോകുന്നു എന്ന് പറഞ്ഞായിരുന്നു കളിയാക്കലുകള്‍. എന്നാല്‍ ഞാന്‍ എന്നെങ്കിലും ഇന്ത്യക്കായി കളിക്കും എന്ന് അച്ഛനും അമ്മയ്ക്കും ഉറപ്പുണ്ടായിരുന്നു’ സഞ്ജു പറഞ്ഞു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. താരത്തിന് കീഴില്‍ ഈ സീസണില്‍ മികച്ച പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്. 10 കളികളില്‍ 12 പോയിന്റുള്ള രാജസ്ഥാന്‍ പട്ടികയില്‍ മൂന്നാമതുണ്ട്.

ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 298 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. 22 അര്‍ദ്ധ സെഞ്ച്വറികള്‍ ഈ സീസണില്‍ സഞ്ജു നേടി. 55 റണ്‍സാണ് ഈ സീസണിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.