ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡിന്റെ ആനുകൂല്യത്തിൽ ലോൺ എടുത്ത 16000 – ത്തിലധികം ബിസിനസ് സ്ഥാപനങ്ങൾ പണം തിരിച്ചടക്കുന്നില്ലെന്ന് കണ്ടെത്തി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ വായ്പാ പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിലൂടെ നികുതിദായകൻറെ 500 മില്യണിലധികം പൗണ്ട് നഷ്ടമായതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാത്ത കൂടുതൽ കമ്പനികളുടെ വിവരങ്ങൾ പുറത്തുവരുന്നതിലൂടെ ഈ തുക ഇനിയും ഉയരാനാണ് സാധ്യത.

WhatsApp Image 2024-12-09 at 10.15.48 PM

അർഹതയില്ലാതെ വായ്പ നേടിയെടുക്കുകയും തിരിച്ചടവ് മുടക്കുകയും ചെയ്ത നൂറുകണക്കിന് കമ്പനി മേധാവികളെ ഇതിനോടകം അയോഗ്യരാക്കിയിട്ടുണ്ട്. ഖജനാവിന് നഷ്ടമായ പണം തിരിച്ചുപിടിക്കാൻ എന്ത് ചെയ്യുമെന്നത് സർക്കാർ കേന്ദ്രങ്ങളിൽ വൻ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

വായ്പകൾ സ്വീകരിക്കുന്നവരെ കുറിച്ച് കൃത്യമായ വിശകലനം നടത്താതെയാണ് പല ലോണുകളും അനുവദിച്ചത് എന്ന വിമർശനം ശക്തമാണ് . മഹാമാരിയെ അതിജീവിക്കാൻ ബിസിനസ് സംരംഭങ്ങളെ സഹായിക്കാനാണ് സർക്കാർ വായ്പാ പദ്ധതി ആസൂത്രണം ചെയ്തത് . പദ്ധതി പ്രകാരം ഏതൊരു ചെറുകിട കമ്പനിക്കും അതിൻറെ വിറ്റുവരവനുസരിച്ച് 50,000 പൗണ്ട് വരെ വായ്പയ്ക്ക് അപേക്ഷിക്കാം . എന്നാൽ അപേക്ഷകർക്ക് കണക്കുകൾ സ്വയം സാക്ഷ്യപ്പെടുത്താൻ അനുവദിച്ചതാണ് പല അർഹതയില്ലാത്തവരും വായ്പാ പദ്ധതിയിൽ കടന്നുകൂടാൻ ഇടയായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.