ഷിബു മാത്യൂ
ചിത്രരചന ആധുനികതയ്ക്ക് വഴിമാറുമ്പോള്‍ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ ചിത്രരചനയില്‍ പുതിയ മാനങ്ങള്‍ തീര്‍ക്കുകയാണ് യുകെയിലെ യോര്‍ക്ഷയറില്‍ താമസിക്കുന്ന ഫെര്‍ണാണ്ടസ്. പെന്‍സില്‍ ഡ്രോയിംഗിന്റെ കാലം കഴിഞ്ഞു എന്ന് ചിന്തിച്ചവര്‍ക്ക് തെറ്റി. കാലം എത്ര കഴിഞ്ഞാലും സാങ്കേതിക വിദ്യ എത്ര വളര്‍ന്നാലും പെന്‍സില്‍ ഡ്രോയിംഗിന്റെ മാഹാത്മ്യം ഒരിക്കലും നഷ്ടമാവില്ലന്ന് തന്റെ ചിത്രകലയിലൂടെ ലോകത്തിന് ഒരു പാഠം നല്‍കുകയാണ് ഈ തലയോലപറമ്പുകാരന്‍. ഫെര്‍ണാണ്ടസിന്റെ വിരല്‍തുമ്പില്‍ വിരിഞ്ഞത് മുപ്പതോളം ചിത്രങ്ങളാണ്. ഫ്രാന്‍സീസ് മാര്‍പാപ്പാ, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് വികരി ഫാ. മാത്യൂ മുളയോലില്‍, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, മുന്‍ യു എസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രംമ്പ്, തമിഴകത്താണെങ്കിലും മലയാളിയുടെ മനസ്സില്‍ ഇപ്പോഴും ജീവിക്കുന്നട SB ബാലസുബ്രമണ്യം, പ്രശസ്ത ഗാന രചയിതാവ് റോയി കഞ്ഞിരത്താനം അങ്ങനെ നീളുന്ന ഒരു വലിയ നിര തന്നെ ഫെര്‍ണാണ്ടസ് തന്റെ പേപ്പറില്‍ പകര്‍ത്തി. ഇവരെ കൂടാതെ സഹപ്രവര്‍ത്തകരുടെയും ധാരാളം കൂട്ടുകാരുടെയും ചിത്രങ്ങളും വരച്ചിട്ടുണ്ട്. നൂറാം വയസ്സിലും സ്‌പോണ്‍സേര്‍ഡ് വാക്കിലൂടെ 30 മില്യന്‍ പൗണ്ട് സമാഹരിച്ച് NHS സംഭാവന കൊടുത്ത് ജനഹൃദയങ്ങളില്‍ ഇടം നേടിയ പ്രസിദ്ധനായ അന്തരിച്ച കീത്തിലിക്കാരനായ ക്യാപ്റ്റന്‍ സര്‍ ടോം മൂറിന്റെ ഛായാചിത്രം വരച്ച് NHSന് സമര്‍പ്പിച്ചിരുന്നു. പ്രാദേശീക മാധ്യമങ്ങളില്‍ ഇടം നേടിയ ചിത്രം NHS ന്റെ ഗാലറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

പെന്‍സില്‍ ഡ്രോയിംഗ് അന്യം നിന്ന് പോകുന്ന കാലമാണിത്. വരയ്ക്കാന്‍ കഴിവുള്ളവര്‍ ധാരാളമുണ്ട്. പക്ഷേ,അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന മാതാപിതാക്കള്‍ എണ്ണത്തില്‍ കുറവാണ്. അതിനുള്ള പ്ലാറ്റ്‌ഫോം ഇല്ല എന്നതാണ് മറ്റൊരു വിഷയം. വിദ്യാഭ്യാസ സമ്പ്രദായം കമ്പ്യൂട്ടര്‍വല്‍ക്കരിച്ചപ്പോള്‍ അക്കൂട്ടത്തില്‍ ചിത്രരചനയ്ക്കുള്ള സാധ്യതയും അവസാനിച്ചു. സ്‌കൂള്‍ ലെവലില്‍ വളരെ പരിമിതമായിട്ടേ ചിത്രരചനയെ പ്രോത്സാഹിപ്പിക്കുന്നുള്ളൂ. താന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കലയുടെ പുനര്‍ജന്മത്തിനും പുതിയ തലമുറയ്‌ക്കൊരു പ്രചോദനവുമാകണമെന്നാഗ്രഹിക്കുവെന്ന് ഫെര്‍ണാണ്ടസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ചിത്രരചന അഭ്യസിച്ചിട്ടില്ല. പെന്‍സില്‍ ഡ്രോയിംഗിനോടുള്ള താല്പര്യം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. യുകെയില്‍ എത്തിയതിനു ശേഷം ഇവിടെ നടന്ന പല ചിത്രരചനാ മത്സരങ്ങളിലും സമ്മാനവും നേടിയിട്ടുണ്ട്. ലോക് ഡൗണ്‍ കാലത്ത് ധാരാളം സമയം ബാക്കി വന്നപ്പോള്‍ ചിത്രരചനയിലേയ്ക്ക് തിരിഞ്ഞു. ചിത്രം വരയ്ക്കുന്നതിന് പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നുമില്ല. ഒരു പേപ്പറും പെന്‍സിലും ശരിയാവാതെ വരുന്നത് തുടച്ചു കളയാന്‍ ഒരു റബ്ബറും. ഇത് മാത്രമാണ് ആകെയുള്ള ഒരുക്കം. മൂന്ന് നാല് മണിക്കൂര്‍ കൊണ്ട് ഒരു ചിത്രം തീരും. ജോലി തിരക്കുകള്‍ ഉള്ളതുകൊണ്ട് ഒറ്റയിരുപ്പില്‍ ചിത്രങ്ങള്‍ സാധാരണ തീരാറില്ല. ഫെര്‍ണാണ്ടസ് പറയുന്നു.

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്തുള്ള വല്ലകം എന്ന കൊച്ചു ഗ്രാമത്തില്‍ വളര്‍ന്ന ഫെര്‍ണാണ്ടസിന് സംഗീതത്തിലും താല്പര്യമുണ്ട്. നല്ലൊരു ഗായകനും കൂടിയായ ഫെര്‍ണാണ്ടെസ് യോര്‍ക്ഷയിലെ പ്രസിദ്ധ ഗാനമേള ഗ്രൂപ്പായ സിംഫണി ഓര്‍ക്കസ്ട്രയില്‍ പാടുന്നുണ്ട്. കൂടാതെ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചിലെ ക്വയര്‍ ഗ്രൂപ്പിലും അംഗമാണ്.

ആവശ്യപ്പെടുന്നവര്‍ക്ക് ചിത്രങ്ങള്‍ വരച്ചു കൊടുക്കാറുണ്ട്. ചിത്ര രചനയില്‍ നിന്നും കിട്ടുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് ഫെര്‍ണാണ്ടസ്സിന്റെ തീരുമാനം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ചിത്രം നേരിട്ട് അദ്ദേഹത്തിന് സമര്‍പ്പിക്കണം. അതിനുള്ള ഒരവസരത്തിനായി കാത്തിരിക്കുകയാണെന്നും ഫെര്‍ണാണ്ടെസ് പറഞ്ഞു.

ഫെര്‍ണാണ്ടസുമായി ബന്ധപ്പെടുവാന്‍

Mob # +447985728983