ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്കോട്‌ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ ആയ ഭരണാധികാരി നിക്കോള സ്റ്റർജിയൻ ബുധനാഴ്ച അപ്രതീക്ഷിതമായി ത​ന്റെ രാജിപ്രഖ്യാപിച്ചു. 2014 മുതൽ സ്കോട്‌ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്ററാണ് സ്റ്റർജിയൻ. തന്റെ പാർട്ടിയായ സ്കോട്ടിഷ് നാഷണൽ പാർട്ടി പുതിയ നേതാവിനെ കണ്ടെത്തുവോളം ഫസ്റ്റ് മിനിസ്റ്ററായി തുടരുമെന്നും നിക്കോള സ്റ്റർജിയൻ അറിയിച്ചു. 2026-ൽ നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പുവരെ എം.പി.യായും തുടരും.

സ്കോട്‌ലൻഡിന്റെ ഭരണാധികാരിയാകുന്ന ആദ്യ വനിതയാണ് അമ്പത്തിരണ്ട് വയസ്സുള്ള സ്റ്റർജിയൻ . അധികാരമേറ്റപ്പോൾ മുതൽ ബ്രിട്ടനിൽ നിന്ന് സ്കോട്‌ലൻഡിനെ വേർപെടുത്തി സ്വതന്ത്രരാജ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ, ഇതിനായി നടത്തിയ ഹിതപരിശോധനയിൽ ഭൂരിഭാഗം സ്കോട്‌ലൻഡുകാരും ബ്രിട്ടനിൽ തുടരുന്നതിനെ അനുകൂലിക്കുകയായിരുന്നു. വീണ്ടുമൊരു ഹിതപരിശോധന നടത്താനുള്ള അവരുടെ നീക്കത്തിന് ബ്രിട്ടീഷ് സർക്കാരിന്റെ അനുമതി കിട്ടിയതുമില്ല. മാത്രമല്ല, സ്വതന്ത്രരാജ്യമാകുന്നതിൽ സ്കോട്‌ലൻഡുകാർക്ക് താത്പര്യമില്ലെന്നു കാണിക്കുന്ന അഭിപ്രായസർവേകളും പുറത്തുവന്നിരുന്നു.

എന്നാൽ, രാജിക്കുകാരണം തന്റെ തന്ത്രങ്ങൾ വിജയിക്കാത്തതിനെത്തുടർന്നുള്ള സമ്മർദമല്ലെന്നും സ്റ്റർജിയൻ പറഞ്ഞു. നീണ്ടനാളത്തെ ആലോചനയ്ക്കുശേഷമാണ് രാജിവെക്കാൻ തീരുമാനിച്ചതെന്നും രാഷ്ട്രീയക്കാരി എന്നതുപോലെ താൻ ഒരു മനുഷ്യനുമാണെന്നും ബുധനാഴ്ച രാജിപ്രഖ്യാപിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ അവർ വ്യക്തമാക്കി.