ന്യൂസ് ഡെസ്ക്, മലയാളം യുകെ

രോഗാണു രക്തം സ്വീകരിച്ചതിനെ തുടർന്ന് എയ്ഡ്സ് മുതലായ രോഗങ്ങൾ പിടിപെട്ടവർക്കുള്ള നഷ്ടപരിഹാരത്തിന്റെ കൂടുതൽ വിവരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ഇരകളായ ഓരോരുത്തർക്കും 2 മില്യൺ പൗണ്ടിൽ കൂടുതൽ ലഭിക്കും. പ്രശ്നത്തെ കുറിച്ച് നടത്തിയ പൊതു അന്വേഷണ റിപ്പോർട്ട് ഇന്നലെ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നഷ്ടപരിഹാരത്തിന്റെ വിവരങ്ങൾ സർക്കാർ പ്രഖ്യാപിച്ചത്.

90 ദിവസത്തിനകം ഇടക്കാല പെയ്മെന്റ് ഈ വർഷാവസാനത്തോടെ മുഴുവൻ തുകയും നൽകാനുള്ള പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗം ബാധിച്ചവരുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഉൾപ്പെടെ കൂടുതൽ ആളുകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു . ഇതിൽ കുട്ടികളായവരോ രക്ഷിതാക്കളോ ഉൾപ്പെടാം. നഷ്ടപരിഹാരത്തിന്റെ മൊത്തം ചിലവ് 10 ബില്യൺ പൗണ്ട് വരുമെന്നാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്.

എൻഎച്ച്എസ്സിന്റെ ഏറ്റവും വലിയ ചികിത്സാ ദുരന്തമെന്നാണ് രോഗബാധയുള്ള രക്തം അനേകർക്ക് നൽകിയ സംഭവം അറിയപ്പെടുന്നത്. 1970 കളുടെയും 1990 കളുടെയും ഇടയിൽ എൻഎച്ച്എസ് ആശുപത്രികളിൽ നിന്ന് രക്തം സ്വീകരിച്ചതിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകൾക്കാണ് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും ബാധിച്ചത്. ശസ്ത്രക്രിയയ്ക്കോ പ്രസവാനന്തരമോ ആണ് പലരും ഇത്തരം മലിനമായ രക്തം സ്വീകരിച്ചത് . ഇതിലൂടെ മരണവും രോഗവും പിടിപെട്ടവരുടെ കുടുംബാംഗങ്ങളുടെ നിരന്തരമായ സമരങ്ങൾക്കൊടുവിൽ 2017 ജൂലൈയിൽ മുൻ പ്രധാനമന്ത്രി തെരേസ മേ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

രോഗം ബാധിച്ച തടവുകാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് രക്തം സ്വീകരിച്ചതാണ് അപകടകത്തിന്റെ വ്യാപ്തി കൂടിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎസിൽ നിന്നും സമാന രീതിയിലുള്ള രക്ത ഉത്പന്നങ്ങൾ യുകെ സ്വീകരിച്ചിരുന്നു. എച്ച്ഐവി അപകടസാധ്യത വ്യക്തമാകുന്നത് വരെ ഇറക്കുമതി ചെയ്യുന്ന എല്ലാ യുഎസ് രക്ത ഉൽപന്നങ്ങളും എൻഎച്ച്എസ് ഉപയോഗത്തിൽ നിന്ന് പിൻവലിക്കണമെന്ന് 1983-ൽ യുകെയിലെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധരിൽ ഒരാളായ ഡോ സ്പെൻസ് ഗാൽബ്രൈത്ത് നൽകിയ മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചു . പ്രശ്നത്തിന്റെ വ്യാപ്തി ഭയങ്കരമാണെന്നും അധികാരികൾ അപകട സാധ്യതകളോട് പ്രതികരിച്ചത് വളരെ മന്ദഗതിയിലായിരുന്നുവെന്നും അന്വേഷണത്തിന് അധ്യക്ഷനായ സർ ബ്രയാൻ ലാങ്സ്റ്റാഫ് പറഞ്ഞു.