ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിയേറ്റത്. വെടിവെപ്പിൽ മറ്റ് മൂന്ന് മുതിർന്നവർക്കും പരുക്ക് പറ്റിയിരുന്നു ബുധനാഴ്ച രാത്രി 9 .30 ഓടെയാണ് ബ്രിട്ടനെ നടുക്കിയ സംഭവം അരങ്ങേറിയത്.

രണ്ടുവർഷം മുമ്പാണ് അജീഷിന്റെ കുടുംബം ബെർമിംഗ്ഹാമിലേക്ക് താമസം മാറിയത്. സ്കൂൾ അവധി കാലത്ത് ലണ്ടൻ സന്ദർശിക്കാൻ എത്തിയതായിരുന്നു അജീഷിന്റെ കുടുംബം. ആ സമയത്താണ് സമാനതകളില്ലാത്ത ദുരന്തമായി അക്രമിയുടെ വെടിവെപ്പിൽ ലിസ്സെല്ലിന് പരുക്ക് പറ്റിയത്.

 

ലണ്ടനിൽ മലയാളി പെൺകുട്ടി ഉൾപ്പെടെയുള്ളവർക്ക് നേരെ നിറയൊഴിച്ച് രക്ഷപ്പെട്ട അക്രമികളെ പിടികൂടാനാകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ലണ്ടനിൽ നടന്ന വെടിവെപ്പ് വൻ വാർത്താ പ്രാധാന്യത്തോടെ ബിബിസി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്തയാക്കി. ദി ഗാർഡിയൻ പത്രം കേരളത്തിൽ അജീഷിന്റെ ബന്ധുക്കളെ സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഐടി പ്രൊഫഷണലായി ജോലി ചെയ്യുന്നതിനാണ് കുടുംബം ബർമിംഗ്ഹാമിലേക്ക് മാറിയതെന്ന് കുട്ടിയുടെ അമ്മാവൻ പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ പരുക്കിന്റെ ഗൗരവം ആദ്യം മറ്റുള്ളവരിൽ നിന്ന് മറച്ചുവെച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിക്ക് കേരളത്തിലെ ബന്ധുക്കളുമായി വളരെ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ കേരളത്തിലുള്ള മുത്തശ്ശനെയും മുത്തശ്ശിയേയും അവൾ വിളിക്കുമായിരുന്നു എന്നും അവർ വേദനയോടെ പറഞ്ഞു.

ഇതിനിടെ അക്രമികൾ ഓടിച്ചിരുന്നതെന്ന് കരുതുന്ന ബൈക്കിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു . ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയിൽ അബദ്ധത്തിൽ പെൺകുട്ടിക്ക് വെടിയേറ്റതെന്നാണ് പോലീസ് കരുതുന്നത്. പരിക്കേറ്റവരിൽ ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. 2021-ൽ വെംബ്ലിയിൽ മോഷണം പോയ ഡുക്കാറ്റി മോൺസ്റ്ററാണ് വെടിവയ്പ്പിന് ഉപയോഗിച്ച മോട്ടോർ ബൈക്കെന്ന് പോലീസ് പറഞ്ഞു. വെള്ള ബോഡിയും ചുവന്ന ഷാസിയും ചുവന്ന ചക്രങ്ങളുമാണ് ബൈക്കിനുള്ളത്. ബുധനാഴ്ച രാത്രി 9.20 ന് ഷൂട്ടിംഗ് നടന്നപ്പോൾ DP21OXY എന്ന രജിസ്ട്രേഷൻ പ്ലേറ്റ് ആണ് വാഹനത്തിന് ഉണ്ടായിരുന്നത്.