സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യതയിൽ രക്തഗ്രൂപ്പിനും പങ്കുണ്ടെന്ന് കണ്ടെത്തൽ. ഒരു വ്യക്തിക്ക് കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യതയിൽ അദ്ദേഹത്തിന്റെ ബ്ലഡ്‌ ഗ്രൂപ്പും നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. O ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളവർക്ക് കോവിഡ് -19 പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 25% കുറവാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. അതേസമയം A ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളവർക്കാണ് കോവിഡ് ബാധിക്കാനുള്ള സാധ്യത ഏറ്റവും കൂടുതൽ. മറ്റു പ്രധാന ഘടകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രക്തഗ്രൂപ്പിന്റെ സ്വാധീനം വളരെ ചെറുതാണെന്ന് വിദഗ്ദ്ധർ പറയുന്നു. റോയൽ സൊസൈറ്റിയുടെ സെറ്റ്-സി (സയൻസ് ഇൻ എമർജൻസി ടാസ്കിംഗ്: കോവിഡ് -19) ഗ്രൂപ്പാണ് പഠനം നടത്തിയത്.

രോഗം എങ്ങനെ ഉണ്ടാകുന്നു എന്നറിയാൻ ഈ കണ്ടുപിടുത്തം കൂടുതൽ സഹായിക്കുമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഇമ്യൂണോളജി ചെയർമാനും സെറ്റ്-സി റിപ്പോർട്ടിന്റെ പ്രധാന രചയിതാവുമായ പ്രൊഫസർ ചാൾസ് ബാംഹാം പറഞ്ഞു. രോഗം തടയുന്നതിനേക്കാൾ ഇത് ചികിത്സ രീതിയിൽ സ്വാധീനം ചെലുത്തും. “രക്തഗ്രൂപ്പ് O ഉള്ളവരിൽ കോവിഡ് -19 ന്റെ അപകടസാധ്യത കുറവാണ്. എന്നിരുന്നാലും സാമൂഹിക അകലം, ഫേസ് മാസ്ക്, കൈ കഴുകൽ എന്നീ സുരക്ഷാ നടപടികൾ രോഗം തടയുന്നതിൽ നിർണായകമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. എൻ‌എച്ച്‌എസ് വെബ്‌സൈറ്റ് അനുസരിച്ച്, O ബ്ലഡ്‌ ഗ്രൂപ്പ്‌ ഏറ്റവും സാധാരണമാണ്. യുകെ ജനസംഖ്യയുടെ പകുതിയോളം (48%) ഈ ഗ്രൂപ്പിൽ പെടുന്നു.

O ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളവർക്ക് മലേറിയ പോലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണ്. വൈറസ് ബാധിച്ച O ബ്ലഡ്‌ ഗ്രൂപ്പുകാർക്ക് കഠിനമായ രോഗ സാധ്യത കുറവാണോയെന്ന് വ്യക്തമല്ല. A ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളവർക്ക് രോഗം പിടിപെടാനുള്ള സാധ്യത ഉയർന്നുനിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.