ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരായ തന്റെ സ്ഥാനാർഥിത്വം ശരിയായില്ലെന്ന വിമർശനവുമായി ആനി രാജ. സി.പി.ഐ. ദേശീയ നിർവാഹകസമിതി യോഗത്തിൽ ഈ വാദം ഏറ്റുപിടിച്ച പലരും, രാഹുലിനെതിരേ ആനി മത്സരിക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായമുയർത്തി. കോൺഗ്രസിന്റെ പ്രധാന നേതാവായ രാഹുൽഗാന്ധിക്കെതിരേ സി.പി.ഐ.യുടെ ദേശീയ മുഖമായ ആനി രാജ മത്സരിച്ചത് ഇന്ത്യസഖ്യത്തെ പരിഹസിക്കാൻ ബി.ജെ.പി. ആയുധമാക്കിയെന്നും ഇതിന് അവസരമൊരുക്കേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

മത്സരംകൊണ്ട് സി.പി.ഐ.ക്കോ ആനി രാജയ്ക്കോ നേട്ടമുണ്ടായിട്ടില്ല. രാഹുലിന്റെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടായെന്നത് വസ്തുതയാണ്. അത് സി.പി.ഐ.യുടെ നേട്ടത്തിലേക്ക് വഴിമാറിയെന്ന് പറയാനാവില്ല. ബി.ജെ.പി.യുടെ വോട്ട് വർധിക്കുകയുംചെയ്തു. ആനി രാജയുടെ സാന്നിധ്യംകൊണ്ട് സി.പി.ഐ.ക്ക് മണ്ഡലത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. സ്വന്തം സ്ഥാനാർഥിത്വത്തെ ആനി രാജ തള്ളിപ്പറഞ്ഞത് സംസ്ഥാന നേതൃത്വത്തിനെതിരായ ഒളിയമ്പായും വ്യാഖ്യാനിക്കുന്നുണ്ട്.

രാജ്യസഭാസീറ്റിലേക്ക് പരിഗണിക്കാത്തതിലെ അതൃപ്തിയും പ്രകടമാണ്. കെ. പ്രകാശ് ബാബുവിനെയോ ആനി രാജയെയോ രാജ്യസഭയിലേക്ക് പരിഗണിക്കുമെന്ന അഭ്യൂഹത്തിനിടെയാണ് പി.പി. സുനീറിന്റെ പേര് കടന്നുവന്നത്. ഇതേച്ചൊല്ലിയുള്ള മുറുമുറുപ്പ് കേരളഘടകത്തിലുണ്ട്. വയനാട്ടിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കാനെത്തുമ്പോൾ സി.പി.ഐ. വീണ്ടും തനിക്കുവേണ്ടി സമ്മർദവുമായി വരേണ്ടെന്ന സൂചനകൂടിയാണ് ആനി രാജയുടെ തുറന്നുപറച്ചിലെന്ന് സംസാരമുണ്ട്.