ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലുടനീളമുള്ള ഫാർമസികൾ കടുത്ത സാമ്പത്തിക സമ്മർദ്ദം നേരിടുന്നതായുള്ള ഗവേഷണ റിപ്പോർട്ട് പുറത്ത്. 2,100-ലധികം ഫാർമസികളെ പ്രതിനിധീകരിക്കുന്ന ഫാർമസി ഉടമകളെ വച്ച് നടത്തിയ വോട്ടെടുപ്പിൽ കഴിഞ്ഞ 12 മാസമായി പ്രാദേശികമായി കമ്മീഷൻ ചെയ്ത സേവനങ്ങൾ നൽകുന്നത് നിർത്തിയതാണ് പഠനത്തിൽ പങ്കെടുത്ത 96% പേരും പറയുന്നു. അടിയന്തര ഗർഭനിരോധന മരുന്നുകളും പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്നവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

പഠനത്തിൽ പങ്കെടുത്ത ഫാർമസി ഉടമകളിൽ അഞ്ചിൽ നാലുപേരും (81%) പ്രവർത്തന സമയം നീട്ടുന്നത് നിർത്തേണ്ടി വന്നതായി പറഞ്ഞു. 90% ഉടമകളും ഉയർന്ന ചെലവ് മൂലം ഏജൻസികൾ വഴി നിയമിക്കുന്ന ഫാർമസിസ്റ്റുകളെ നിർത്തേണ്ടതായി വന്നതായി പറയുന്നു. കമ്മ്യൂണിറ്റി ഫാർമസി ഇംഗ്ലണ്ട് നടത്തിയ പഠനത്തിൽ 92 ഉടമകളിൽ അഞ്ചിലൊന്ന് പേരും രോഗികൾക്ക് കുറിപ്പടി മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നത് നിർത്തിയതായും കണ്ടെത്തി.

2017 മുതൽ ഇംഗ്ലണ്ടിലെ ഏകദേശം 1,000 ഫാർമസികളാണ് അടച്ചു പൂട്ടിയത്. ഇതിന് പിന്നാലെയാണ് പഠന റിപ്പോർട്ട് പുറത്തിറങ്ങിയത്. ഇംഗ്ലണ്ടിലെ ദരിദ്ര പ്രദേശങ്ങളിലെ ഫർമാസികളാണ് അടച്ച് പൂട്ടലിൻെറ ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ജനുവരി 1 മുതൽ ഇംഗ്ലണ്ടിൽ ഫാർമസി ഫസ്റ്റ് സ്കീം ആരംഭിച്ചിരുന്നു. ഇതിൻെറ ഭാഗമായി മൂത്രനാളിയിലെ അണുബാധ ഷിംഗിൾസ് തുടങ്ങിയ ഏഴു രോഗാവസ്ഥകൾക്കുള്ള മരുന്നുകൾ ജിപിയെ കാണാതെ തന്നെ വാങ്ങിക്കാൻ കഴിയും.