ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്യൻ യൂണിയനിൽ നിന്ന് അതിർത്തി കടന്ന് യുകെയിൽ എത്തുന്നവർക്ക് പുതിയ പരിശോധനാ നടപടികൾ നിലവിൽ വരും. പുതിയ പദ്ധതി ഈ ശരത്കാലത്ത് നടപ്പിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ പദ്ധതിക്കായി 10.5 മില്യൺ പൗണ്ട് ചിലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോർട്ട് ഓഫ് ഡോവർ, ഫോക്ക്‌സ്റ്റോണിലെ യൂറോ ടണൽ, സെൻ്റ് പാൻക്രാസിലെ യൂറോസ്റ്റാർ എന്നിവിടങ്ങളിലെ പരിശോധന എളുപ്പത്തിലാക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും പുതിയ സിസ്റ്റം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഈ ശത്കാലം മുതൽ യുകെയിൽ നിന്ന് പോകുന്നവരും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് യുകെയിലേയ്ക്ക് വരുന്നവരുമായ ഇതര യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ പുതിയതായി കൊണ്ടുവരുന്ന എൻട്രി/എക്‌സിറ്റ് സിസ്റ്റം (EES) എന്ന പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ കടന്നു പോകേണ്ടതായി വരും . പുതിയ സിസ്റ്റത്തിന്റെ ഭാഗമായി വ്യക്തികളുടെ ഫോട്ടോയും വിരലടയാളവും രേഖപ്പെടുത്തും. ഈ പരിശോധനകൾ പൂർത്തിയാക്കാനുള്ള സംവിധാനങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ പണം ചിലവഴിക്കുന്നത്.


EES നടപ്പിലാക്കുന്നതോടെ അനധികൃത കുടിയേറ്റം ഒരു പരിധിവരെ തടയാനുകുമെന്നാണ് കണക്കു കൂട്ടുന്നത്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു വഴി തീവ്രവാദ സ്വഭാവമുള്ളവരും അനഭിമതരുമായ വ്യക്തികൾ വ്യാജ തിരിച്ചറിയൽ രേഖകളുമായി രാജ്യത്ത് എത്തുന്നത് തടയാനാവും. യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് പ്രവേശിപ്പിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ നൽകുന്ന വിരലടയാളങ്ങളും മറ്റ് വിശദാംശങ്ങളും ഉൾപ്പെടുത്തിയ രജിസ്ട്രേഷന് മൂന്ന് വർഷമാണ് കാലാവധി. ഇതോടെ വിമാനത്താവളങ്ങളിൽ നടക്കുന്ന കർശനമായ പരിശോധനകൾ കടൽ മാർഗ്ഗവും കരമാർഗവും അതിർത്തി കടന്ന് എത്തുന്നവർക്കും ബാധകമാകും.