ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി പ്രസവിച്ച നവജാതശിശുവിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തിയതായി അമ്മ പോലീസിന് മൊഴി നല്‍കിയതായാണ് സൂചന. കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടെന്ന് യുവതി വെളിപ്പെടുത്തിയെന്നാണ് വിവരം. കാമുകനാണ് കുഞ്ഞിനെ കൊന്നതെന്നും മൊഴി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനും പോലീസിന്റെ കസ്റ്റഡിയിലാണ്.

രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനിയായ യുവതി ഓഗസ്റ്റ് 31-നാണ് പ്രസവശേഷം ആശുപത്രി വിട്ടത്. എന്നാല്‍, യുവതി വീട്ടിലെത്തിയെങ്കിലും മൂന്നാമത്തെ കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല.

കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കര്‍മാരാണ് ജനപ്രതിനിധികളെയും തുടര്‍ന്ന് ചേര്‍ത്തല പോലീസിലും വിവരമറിയിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തുടക്കംമുതലേ പോലീസിന് തോന്നിയിരുന്നു.

അതിനിടെ, കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതിമാര്‍ക്ക് കൈമാറിയെന്ന ചില വിവരങ്ങളും ലഭിച്ചു. ഇതിനുപിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് യുവതി മൊഴി നല്‍കിയെന്നവിവരം പുറത്തുവരുന്നത്.