ഷൈമോൻ തോട്ടുങ്കൽ 
ബിർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ  സീറോ മലബാർ രൂപതയ്ക്ക് ദൈവാനുഗ്രഹത്തിന്റെയും അവിസ്മരണീയമായ ഓർമ്മകളുടെയും ചരിത്ര മുഹൂർത്തങ്ങൾ സമ്മാനിച്ച സുകൃത ദിനങ്ങൾ ആയിരുന്നു മാർത്തോമാ ശ്ലീഹായുടെ പിൻഗാമിയും സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മാർ റാഫേൽ ശ്രേഷ്ഠ മെത്രാപ്പോലീത്തായുടെ അജപാലന സന്ദർശനം.
2024 സെപ്റ്റംബർ 12 ന് റാംസ്ഗേറ്റിലുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് രൂപത വൈദിക കൂട്ടായ്മയെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച അജപാലന സന്ദർശനം സെപ്റ്റംബർ ഇരുപത്തിയെട്ടാം തീയതി ലീഡ്സ് റീജണൽ ബൈബിൾ കൺവെൻഷനിൽ സന്ദേശം നൽകികൊണ്ട് അദ്ദേഹം സമാപിപ്പിച്ചു.
ഇതിനിടയിൽ രൂപതയുടെ മാർ യൗസേപ്പ് അജപാലന ഭവനത്തിന്റെ ആശീർവാദ കർമ്മം, ഗ്രേറ്റ് ബ്രിട്ടനിലെ പേപ്പൽ
ന്യൂൺഷ്യോ ആർച്ച് ബിഷപ് മിഗ്വേൽ മൗറി, വെസ്റ്റ് മിനിസ്റ്റർ ആർച്ച് ബിഷപ്പ് കാർഡിനൽ വിൻസൻ്റ് നിക്കോൾസ്, ബെർമിംഹാം ആർച്ച്ബിഷപ്പ് ബർണാഡ് ലോങ്ങിലി, വിവിധ ലത്തീൻ രൂപതാ ധ്യക്ഷന്മാർ തുടങ്ങിയവരുമാ മായുള്ള കൂടിക്കാഴ്ചകൾ, 17 പുതിയ മിഷൻ ഉദ്ഘാടനങ്ങൾ, 5 ഇടവക സന്ദർശനങ്ങൾ, യുവജന സംഗമം- ഹന്തൂസാ, വനിതാ സംഗമം- ഥൈബൂസാ, വിശ്വാസ പരിശീലന വർഷ ഉദ്ഘാടനം, തുടങ്ങി നിരവധി വേദികളിലാണ് അദ്ദേഹം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മകളുമായി സംവദിച്ചത്. ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ യൗസേപ്പ് സ്രാമ്പിക്കലിന്റെ കൃത്യമായ മേൽനോട്ടത്തിലും നേതൃത്വത്തിലു മായിരുന്നു സഭാ തലവൻ്റെ അജപാലന സന്ദർശനം പൂർത്തിയായത്.
18 ദിവസങ്ങളിലായി 29 വേദികളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിശ്വാസികളോട് മാർ റാഫേൽ തട്ടിൽ വലിയ മെത്രാപ്പോലീത്താ പറഞ്ഞത് ഇങ്ങനെ സംഗ്രഹിക്കാം:
സഭ മിശിഹായുടെ ശരീരമാണ്, അവൻറെ തുടർച്ചയാണ്. കൂട്ടായ്മയും സമർപ്പണവും കൂട്ടുത്തരവാദത്തോടുകൂടിയുള്ള പ്രവർത്തനവും വഴി സഭയെ ശക്തിപ്പെടുത്താൻ ഓരോ വിശ്വാസിക്കും കടമയും ഉത്തരവാദിത്വവും ഉണ്ട്.
പ്രവാസികൾ പ്രേഷിതർ കൂടിയാണ് ‘ സാമ്പത്തികമായ മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി മാത്രമല്ല മറിച്ച് മഹത്തായ ക്രൈസ്തവ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും സന്ദേശവാഹകർ കൂടിയാണ് ഓരോ പ്രവാസിയും. പ്രവാസ ഭൂമിയിലെ തങ്ങളുടെ പ്രേക്ഷിത നിയോഗത്തെ അവർ മറക്കാൻ പാടില്ല,
മാർത്തോമാ ശ്ലീഹായിൽ നിന്ന് കൈമാറി കിട്ടിയ ശ്ലൈഹീക പാരമ്പര്യത്തിൻ്റെ ഒരു ഘടകവും നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനും ജീവിക്കാനും കൈമാറാനും നമുക്ക് കടമയുണ്ട്. സീറോ മലബാർ സഭാംഗങ്ങൾ എന്ന നിലയിലും പൗരസ്ത്യ സുറിയാനി പൈതൃകത്തിന്റെ സൂക്ഷിപ്പുകാർ എന്ന നിലയിലും മാർത്തോമാ മാർഗത്തിലൂടെ ചരിക്കുന്നവർ എന്ന നിലയിലും നമുക്ക് ചരിത്രത്തിലും വർത്തമാന കാലത്തിലും ഭാവിയിലും ഉള്ള പ്രാധാന്യവും ഉത്തരവാദിത്വവും ഓർമിക്കുകയും വരും തലമുറകളെ പഠിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണ്.
ഗ്രേറ്റ് ബ്രിട്ടൻ രൂപതാ യുവജനസംഗമം – ഹന്തൂസാ -2024 ൽ പങ്കെടുത്തുകൊണ്ട് യുവജനങ്ങളിലുള്ള സഭയുടെ വലിയ പ്രതീക്ഷ അദ്ദേഹം വെളിപ്പെടുത്തി. സഭയുടെ മുഴുവൻ വിഭവങ്ങളും സാധ്യതകളും യുവജന ശുശ്രൂഷയ്ക്ക് വേണ്ടിയും അവരെ ചേർത്തുനിർത്തുന്നതിന് വേണ്ടിയും ഉപയോഗിക്കേണ്ടതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. യുവജനങ്ങൾക്കും കുട്ടികൾക്കും മനസ്സിലാകും വിധത്തിലും അവർക്ക് പങ്കുചേരാൻ കഴിയുന്ന പോലയും സഭാ ശൈലികൾ രൂപവൽക്കരിക്കണമെന്ന് ശ്രേഷ്ഠമെത്രാപ്പോലീത്ത ഓർമിപ്പിച്ചു. യുവജനങ്ങൾ സഭയുടെ പൈതൃകത്തെക്കുറിച്ചും തങ്ങളുടെ വേരുകളെക്കുറിച്ചും അറിയുകയും അഭിമാനപൂർവ്വം ആ പൈതൃകം ജീവിക്കുകയും ചെയ്യേണ്ടതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ഥൈബുസാ 2024 – ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വനിതാ സംഗമത്തിൽ സഭാ ശരീരത്തെ പരിപോഷിപ്പിക്കുന്നതിൽ സ്ത്രീകൾ വഹിച്ച ചരിത്രപരമായ ഭാഗദേയത്തെ അദ്ദേഹം എടുത്തു പറഞ്ഞു. സുവിശേഷകാലം മുതൽ മിശിഹായോടും ശ്ലൈഹീക നേതൃത്വത്തോടും ചേർന്ന് സ്ത്രീകൾ നടത്തിയ ആർദ്രമായ സഹയാത്രയുടെ ഫലമാണ് സഭയുടെ വളർച്ചയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ദീപ്തമായ വിശ്വാസത്തിന്റെയും പൗരാണിക പാരമ്പര്യത്തിൻ്റെയും തുടർച്ച ധീരരായ ക്രൈസ്തവ വനിതകളിലൂടെ സംഭവിക്കണമെന്നും വിശ്വാസം ജീവിക്കുകയും വരും തലമുറകളിലേക്ക് കൈമാറുകയും ചെയ്യാനുള്ള ജാഗ്രത ഓരോ നസ്രാണി വനിതയും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ധീരരായ ക്രൈസ്തവ സ്ത്രീകൾ നേഴ്സിംഗ് തുടങ്ങിയ പ്രൊഫഷനുകൾ ഏറ്റെടുക്കുകയും പ്രവാസികളാകാൻ ധൈര്യം കാണിക്കുകയും ചെയ്തതിന്റെ പരിണിതഫലമാണ് കേരളത്തിനും സുറിയാനി സമുദായത്തിനും ഉണ്ടായ വളർച്ചയും പുരോഗതിയും എന്ന് എടുത്തു പറഞ്ഞുകൊണ്ട് ക്രൈസ്തവ വനിതകൾക്ക് രാഷ്ട്ര നിർമിതിയിലും സാമൂഹ്യ പുരോഗതിയിലുമുള്ള സുപ്രധാനമായ സ്ഥാനത്തെ അദ്ദേഹം ഓർമിപ്പിച്ചു.
2024 സെപ്റ്റംബർ 11ന് ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ ആരംഭിച്ച് സെപ്റ്റംബർ 28ന് മാഞ്ചസ്റ്റർ എയർപോർട്ടിൽ അവസാനിപ്പിച്ച സന്ദർശനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഒരൊറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് മാർത്തോമാ ശ്ലീഹായുടെ അതേ പ്രേക്ഷിത തീക്ഷണതയോടെ, അജഗണങ്ങളോടുള്ള അഗാധമായ സ്നേഹ വായ്പോടെ ശ്രേഷ്ഠമെത്രാപോലിത്താ യാത്ര ചെയ്തു. അദ്ദേഹത്തിൻറെ യാത്രയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ യൗസേപ്പ് സ്രാമ്പിക്കൽ പിതാവ് വേണ്ട ക്രമീകരണങ്ങൾക്കെല്ലാം നേതൃത്വം നൽകിക്കൊണ്ട് അദ്ദേഹത്തെ അനുഗമിച്ചു. രൂപതയിലെ വൈദിക ഗണത്തെയും സമർപ്പിത കൂട്ടായ്മയേയും വിശ്വാസി സമൂഹത്തെയും ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും വിശ്വാസത്തിൻറെ കൂട്ടായ്മയിൽ ഉറച്ചുനിൽക്കാൻ ഉദ് ബോധിപ്പിക്കുകയും ചെയ്തശ്രേഷ്ഠ മെത്രാ പോലീത്താ 2016 ഒക്ടോബർ 9 ാം തീയതിഉദ്ഘാടനം ചെയ്യപ്പെട്ട ഗ്രേറ്റ് ബ്രിട്ടൻ രൂപത കഴിഞ്ഞ എട്ടു വർഷങ്ങൾ കൊണ്ട് നേടിയ അൽഭുതാവഹമായ വളർച്ചയയും ആരാധനക്രമത്തിലും വിശ്വാസകാര്യങ്ങളിലും കൈവരിച്ച കൃത്യതയയും അച്ചടക്കത്തെയും ഹൃദയപൂർവ്വം പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
മാർത്തോമാ മാർഗ്ഗത്തിന്റെ മക്കൾ എന്ന തങ്ങളുടെ വ്യക്തിത്വവും സുറിയാനി ഭാഷയുടെ അനന്യതയും ഏത് ദേശത്തും ഏതു കാലഘട്ടത്തിലും കാലഘട്ടത്തിലും ഉയർത്തിപ്പിടിക്കാനും അതിൽ അഭിമാനിക്കാനും വിശ്വാസികളെ ഉദ്ബോധിപ്പിച്ചുകൊണ്ട് വലിയ മെത്രാപ്പോലീത്ത അദ്ദേഹത്തിൻ്റെ ഗ്രേറ്റ് ബ്രിട്ടൻ രൂപത അജപാലന സന്ദർശനം പൂർത്തിയാക്കി. സഭാതലവൻറെ സാന്നിധ്യവും സന്ദർശനവും സാന്നിധ്യവും സുവിശേഷ സന്ദേശവും വിശുദ്ധ കുർബാനയും വിശ്വാസികളിൽ വർദ്ധിതമായ ആവേശവും ആത്മീയ ഉണർവും കൂട്ടായ്മയുമാണ് ഉളവാക്കിയിട്ടുള്ളതെന്നും രൂപതാ കേന്ദ്രത്തിൽ നിന്നും ഗ്രേറ്റ് ബ്രിട്ടൻ രൂപത പി ആർ ഓ റെവ ഡോ  ടോം ഓലിക്കരോട്ട്  അറിയിച്ചു .