ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ട് ലൻഡിന്റെ മുൻ ഫസ്റ്റ് മിനിസ്റ്റർ അലക്‌സ് സാൽമണ്ട് അന്തരിച്ചു. നോർത്ത് മാസിഡോണിയയിൽ ഒരു രാജ്യാന്തര കോൺഫറൻസിൽ പങ്കെടുക്കുന്നതിനിടെയാണ് 69 വയസ്സുകാരനായ അദ്ദേഹം രോഗബാധിതനായത്. ഉച്ചഭക്ഷണത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


2007 നും 2014 നും ഇടയിൽ സ്കോട്ട് ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ ആയിരുന്ന അലക്‌സ് സാൽമണ്ട് പൊതു സമ്മന്നനായ നേതാവ് ആയിരുന്നു. സ്കോട്ടിഷ് രാഷ്ട്രീയത്തിലെ പ്രതിഭാധനനായ വ്യക്തിയായിരുന്നു അലക്‌സ് സാൽമണ്ട് എന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. അലക്‌സ് സാൽമണ്ടിൻ്റെ പെട്ടെന്നുള്ള മരണവാർത്തയിൽ താനും രാജ്ഞിയും ദുഃഖിതരാണെന്ന് ചാൾസ് രാജാവ് പറഞ്ഞു.


അധികാരത്തിൽ ഇരുന്നപ്പോൾ ഒട്ടേറെ ജനപ്രിയ പദ്ധതികൾ നടപ്പിലാക്കിയ അലക്‌സ് സാൽമണ്ട് പൊതുസമ്മന്നനായിരുന്ന നേതാവായിരുന്നു. അദ്ദേഹത്തിൻറെ നേതൃത്വത്തിലാണ് സ്കോട്ടിഷ് സർക്കാർ വിദ്യാർത്ഥികൾക്ക് എൻഎച്ച്എസിൽ സൗജന്യ പ്രിസ്ക്രിപ്ഷൻ, സൗജന്യ യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള ജനപ്രിയ നയങ്ങൾ അവതരിപ്പിച്ചത്. ഭരണത്തിൽ നിന്ന് പുറത്തു വന്നതിനുശേഷം ബലാൽസംഗം ഉൾപ്പെടെ 13 കുറ്റകൃത്യങ്ങൾ അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ 2020-ൽ എഡിൻബർഗിൽ നടന്ന വിചാരണയ്ക്ക് ശേഷം ഗുരുതരമായ ലൈംഗിക കുറ്റാരോപണങ്ങളിൽ നിന്നും സാൽമണ്ടിനെ ഒഴിവാക്കി.