ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ യൂണിവേഴ്‌സൽ ചാർജിംഗ് കേബിളുകൾ രാജ്യത്ത് നടപ്പിലാക്കാനുള്ള നിയമങ്ങൾ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കോമൺ ചാർജിങ് കേബിളുകളാണ് ഉപയോഗിക്കുന്നത്. ഇത് നിലവിൽ വരുകയാണെങ്കിൽ രാജ്യത്ത് എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഒരേ തരത്തിലുള്ള ചാർജിങ് കേബിളുകൾ ആയിരിക്കും ഉപയോഗിക്കപ്പെടുക.


2022 ൽ ഒരേ തരത്തിൽ ചാർജിങ് കേബിളുകൾ നടപ്പിലാക്കാനുള്ള നിയമം യൂറോപ്യൻ യൂണിയൻ പാസാക്കിയിരുന്നു. എന്നാൽ നേരത്തെ ഇതിനു സമാനമായ നടപടികൾ ആലോചിക്കുന്നില്ലെന്നാണ് അന്ന് യുകെ സർക്കാർ പറഞ്ഞിരുന്നത്. ചെറുകിട, ഇടത്തരം ഇലക്ട്രോണിക് ഉപകരണ നിർമ്മാതാക്കൾ USB-C ചാർജറുകൾ ഉപയോഗിക്കാൻ ആവശ്യപ്പെടുന്നതിലൂടെ ഇലക്ട്രോണിക് മാലിന്യങ്ങൾ വെട്ടിക്കുറയ്ക്കാനാണ് EU നിയമം ലക്ഷ്യമിടുന്നത്.


ഈ നീക്കത്തെ തുടക്കത്തിൽ ആപ്പിൾ എതിർത്തിരുന്നു. പക്ഷെ 2023 -ൽ ഫൈബറുകൾ ഉള്ള ലൈറ്റിംഗ് ചാർജിങ് കേബിളുകൾ ഉപേക്ഷിച്ച് ഇയുവിൻ്റെ നിയമത്തിന് അനുസരിച്ച് കേബിളുകളിൽ രൂപമാറ്റം വരുത്താൻ ആപ്പിൾ നിർബന്ധിതരായി. ഇലക്ട്രോണിക് വേസ്റ്റ് കുറയ്ക്കാനാണ് കോമൺ ചാർജിങ് കേബിളുകൾ കൊണ്ടു വരാൻ യുകെ ചിന്തിക്കുന്നത്. യുകെയിൽ 600 ദശലക്ഷത്തിലധികം ഉപയോഗിക്കാത്തതോ ഉപേക്ഷിക്കപ്പെട്ടതോ ആയ കേബിളുകൾ ഉണ്ടെന്ന് റീസൈക്കിൾ യുവർ ഇലക്ട്രിക്കൽസ് ക്യാമ്പെയ്ൻ നടത്തിയ ഗവേഷണം സൂചിപ്പിക്കുന്നു.