ന്യൂസ് ഡെസ്ക്, മലയാളം യുകെ
വികലാംഗർ ആയവർ ഉൾപ്പെടെയുള്ളവരുടെ ക്ഷേമ പദ്ധതികൾ വെട്ടി കുറയ്ക്കാൻ സർക്കാർ നടപടി ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനെ തുടർന്ന് ഏകദേശം 600,000 ത്തിലധികം ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നത് മുടങ്ങും. പ്രതിമാസം ശരാശരി 675 പൗണ്ട് ആണ് ഇവർക്ക് സർക്കാർ ധനസഹായമായി ലഭിച്ചു കൊണ്ടിരുന്നത്.
കടുത്ത പ്രതിഷേധങ്ങൾക്ക് ഒടുവിൽ പേഴ്സണൽ ഇൻഡിപെൻഡൻ്റ് പെയ്മെന്റുകൾ മരവിപ്പിക്കാനുള്ള പദ്ധതികളിൽ നിന്ന് മന്ത്രിമാർ പിന്മാറിയിരുന്നു. എന്നാൽ ഇത്തരം ആനുകൂല്യങ്ങൾ കൈപ്പറ്റാനുള്ള യോഗ്യത മാനദണ്ഡങ്ങൾ കർശനമാക്കാനാണ് സർക്കാർ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ആനുകൂല്യം ലഭിക്കാനുള്ള യോഗ്യത പരുധി ഉയർത്തുന്നതിലൂടെ ഏകദേശം 620,000 ആളുകൾക്ക് പ്രതിമാസം ശരാശരി 675 പൗണ്ട് നഷ്ടപ്പെടുമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ തിങ്ക് ടാങ്ക് മുന്നറിയിപ്പ് നൽകി. ഇങ്ങനെ വെട്ടി കുറയ്ക്കൽ നടത്തുന്ന 70 ശതമാനം കേസുകളും ദരിദ്രമായ കുടുംബങ്ങളുടേതായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വെട്ടി കുറയ്ക്കൽ നടപടി വികലാംഗരുടെ അവകാശങ്ങൾക്കായി വാദിക്കുന്നവരെയും ലേബർ പാർട്ടി എംപിമാരെയും കാര്യമായി ആശങ്കയിലാക്കിയിട്ടുണ്ട്.
ക്ഷേമ പദ്ധതികൾക്കായി ചിലവഴിച്ചിരുന്ന 5 ബില്യൺ പൗണ്ട് മുതൽ 6 മില്യൺ പൗണ്ട് വരെ വെട്ടി കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിബന്ധനകൾ കർശനമാക്കുന്നതിലൂടെ ഓട്ടിസം പോലുള്ള അവസ്ഥകൾ ഉള്ള പലർക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാനുള്ള സാധ്യതയുണ്ട്. നിലവിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന പലർക്കും ജോലി ചെയ്യാനും അതിന് സാധിച്ചില്ലെങ്കിൽ മുൻ ആനുകൂല്യങ്ങൾ കൈപ്പറ്റാനുമുള്ള അവകാശം വാഗ്ദാനം ചെയ്യും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. തൊഴിൽ, പെൻഷൻ സെക്രട്ടറി ലിസ് കെൻഡൽ ചൊവ്വാഴ്ച നടപ്പിലാക്കാൻ പോകുന്ന പരിഷ്കാരങ്ങളുടെ വിശദാംശങ്ങൾ തൊഴിൽ, പെൻഷൻ സെക്രട്ടറി ലിസ് കെൻഡൽ ചൊവ്വാഴ്ച അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
Leave a Reply