ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൻറെ ഭാഗമായി ഓരോ വർഷവും യുകെ ഇന്ത്യക്കാർക്കായി 100 പുതിയ വിസകൾ പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്തുവന്നു. ഇന്ത്യക്കാർക്കുള്ള വിസ നിയന്ത്രണങ്ങളിൽ നിന്ന് നിലവിലുള്ള നടപടിക്രമങ്ങളിലേക്കുള്ള മാറ്റങ്ങൾ സ്വതന്ത്ര വ്യാപാര ചർച്ചകളിലെ പ്രധാന വിഷയമാണ്.
യുകെയുടെ ഹോം ഓഫീസ് വിസ നടപടിക്രമങ്ങളിൽ ഇളവു നൽകാൻ വിമുഖത കാണിക്കുന്നതാണ് സ്വതന്ത്ര വ്യാപാരങ്ങൾ അന്തിമഘട്ടത്തിലെത്തുന്നതിന് തടസമായി നിന്നത്. യുകെയുടെ നെറ്റ് മൈഗ്രേഷൻ ഉയരുമെന്നതാണ് ഹോം ഓഫീസ് ഇതിനെ എതിർക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. എന്നാൽ ഈ മാറ്റങ്ങൾക്ക് വിവിധ കോണുകളിൽ നിന്ന് പച്ച കൊടി കിട്ടിയതായാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരുന്നത് എത്ര ഇന്ത്യൻ തൊഴിലാളികൾക്ക് പ്രയോജനപ്രദമാകുമെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. നിലവിൽ ഒരു കണക്ക് പുറത്തുവിടാൻ സാധിക്കില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വിശദമാക്കിയത്. വിസ നടപടിക്രമങ്ങളിൽ യുകെയുടെ ഭാഗത്തുനിന്ന് കൂടുതൽ ഇളവുകൾ ലഭിക്കും. ഇന്ത്യൻ തൊഴിലാളികൾക്ക് പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നേടിയെടുക്കാനായി ഇന്ത്യയുടെ ചീഫ് ട്രേഡ് നെഗോഷ്യേറ്റർ പിയൂഷ് ഗോയൽ ഈ ആഴ്ച ലണ്ടനിൽ എത്തിയിട്ടുണ്ട് . ഇന്ത്യയുമായി കരാറിൽ ഏർപ്പെടാൻ കെയർ സ്റ്റാർമറിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇത് യുകെ ബിസിനസുകൾക്കുള്ള അവസരങ്ങൾ മെച്ചപ്പെടുത്തുകയും താരിഫ് കുറയ്ക്കുകയും വ്യാപാരം വിലകുറയ്ക്കുകയും ചെയ്യുമെന്നും യുകെയുടെ ബിസിനസ് ആൻ്റ് ട്രേഡ് ഡിപ്പാർട്ട്മെൻ്റ് വക്താവ് പറഞ്ഞു. നിലവിലെ ആഗോള വ്യാപാര അന്തരീക്ഷം ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കാൻ ഇന്ത്യയ്ക്കും യുകെയ്ക്കും കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ. ഞങ്ങളുടെ വ്യാപാര ബന്ധം വിപുലീകരിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ നിർണ്ണായകമാണെന്ന് എക്സിലെ സോഷ്യൽ മീഡിയ പോസ്റ്റിൽ പിയൂഷ് ഗോയൽ പറഞ്ഞു.
Leave a Reply