ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രൂമിങ് ഗ്യാങ്ങുകളെ കുറിച്ച് ദേശീയതലത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുകെ പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ. ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ ലൈംഗിക പീഡനത്തിന്റെ ഡേറ്റയും വ്യാപ്തിയും പരിശോധിച്ച ബറോണസ് ലൂയിസ് കേസിയുടെ റിപ്പോർട്ടിൽ നിന്നുള്ള ശുപാർശയനുസരിച്ചാണ് പ്രധാനമന്ത്രി ഈ നീക്കം സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലും വെയിൽസിലുമായാണ് അന്വേഷണം നടക്കുക. നേരത്തെ ഇത്തരം സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്തതിന് സർ കിയർ സ്റ്റാർമർ വിമർശനം നേരിട്ടിരുന്നു.
2025 ൻെറ ആരംഭത്തിൽ ഒരു ദേശീയ അന്വേഷണം എന്ന ആശയം സർക്കാർ നിരസിച്ചിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി പ്രൊഫസർ അലക്‌സിസ് ജെയ് നടത്തിയ അന്വേഷണത്തിൽ ഇവ ഉൾപെടുന്നുണ്ടെന്നായിരുന്നു സർക്കാരിൻെറ അവകാശ വാദം. എന്നാൽ ഇപ്പോൾ ബറോണസ് ലൂയിസ് കേസി സമീപകാല തെളിവുകൾ അവലോകനം ചെയ്‌ത് പുതിയ അന്വേഷണം ശുപാർശ ചെയ്‌ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് മാറ്റിയിരിക്കുന്നത്.
കാനഡയിൽ നടന്ന ജി 7 ഉച്ചകോടിയിൽ സംസാരിക്കവെ ബറോണസ് ലൂയിസിൻെറ കണ്ടെത്തലുകൾ താൻ അംഗീകരിക്കുന്നുവെന്നും വിഷയത്തിൽ നിയമപ്രകാരമുള്ള അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ആരംഭിക്കാൻ കുറച്ച് സമയമെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. റോതർഹാം, റോച്ച്‌ഡെയ്ൽ തുടങ്ങിയ പട്ടണങ്ങളിലെ ഗുണ്ടാസംഘങ്ങൾ വെളുത്ത വംശജരായ പെൺകുട്ടികളെ ദുരുപയോഗം ചെയ്‌ത കേസുകൾ ദേശീയ ശ്രദ്ധ നേടിയിരുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ വ്യാപ്തിയും കാരണങ്ങളും അവലോകനം ചെയ്യുന്ന ബറോണസ് കേസിയുടെ റിപ്പോർട്ട്, ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറിന്റെ കോമൺസ് പ്രസ്താവനയ്‌ക്കൊപ്പം പുറത്തിറക്കും. അതേസമയം സർക്കാർ അന്വേഷണം നേരത്തെ ആരംഭിക്കേണ്ടതായിരുന്നെന്ന് കെമി ബാഡെനോക്ക്, നിഗൽ ഫാരേജ് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ പറയുന്നു.
Leave a Reply