ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭഛിദ്ര നിയമങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങി ഇംഗ്ലണ്ടിലെയും വെയിൽസിലെയും എംപിമാർ. ഏകദേശം അറുപത് വർഷങ്ങൾക്ക് ശേഷമാണ് ഈ നിയമങ്ങളിൽ വലിയൊരു മാറ്റം ഉണ്ടാകാൻ പോകുന്നത്. പുതിയ നിയമം അനുസരിച്ച് 24 ആഴ്ച പരിധി കഴിഞ്ഞാലും ഗർഭം അവസാനിപ്പിക്കുന്ന സ്ത്രീകളെ കുറ്റവിമുക്ത ആക്കും. അതായത് ഇവർ ഇനി പോലീസ് അന്വേഷണങ്ങൾ നേരിടേണ്ടിവരില്ല. നിലവിലെ നിയമത്തിന് വിപരീതമായി ഗർഭച്ഛിദ്രത്തിന് സഹായിക്കുന്നവർക്കുള്ള ശിക്ഷയിൽ മാറ്റമില്ല.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിലവിലുള്ള നിയമം അനുസരിച്ച് ഗർഭഛിദ്രം നിയമവിരുദ്ധമാണ്. എന്നാൽ ഗർഭത്തിൻറെ ആദ്യ 24 ആഴ്ച വരെയും അതിനുശേഷവും സ്ത്രീയുടെ ജീവൻ അപകടത്തിലാണെങ്കിൽ ഇവ അനുവദനീയമാണ്. 10 ആഴ്ചയിൽ താഴെയുള്ള ഗർഭധാരണം അവസാനിപ്പിക്കാൻ സ്ത്രീകൾക്ക് വീട്ടിൽ തന്നെ മരുന്ന് കഴിക്കാം.
ലേബർ എംപി ടോണിയ അന്റോണിയാസിയാണ് ക്രൈം ആൻഡ് പോലീസിംഗ് ബില്ലിൽ ഭേദഗതി മുന്നോട്ടുവച്ചത്. 242 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഇത് പാസായി. വിക്ടോറിയൻ കാലഘട്ടത്തിൽ പുരുഷന്മാർക്ക് മാത്രമുള്ള ഒരു പാർലമെന്റ് പാസാക്കിയ നിലവിലെ ഗർഭഛിദ്ര നിയമം കാലഹരണപ്പെട്ടതാണെന്നും ദുർബലരായ സ്ത്രീകളെ ദോഷകരമായി ബാധിക്കുമെന്നും അന്റോണിയാസി വാദിച്ചു. 26 ആഴ്ച പ്രായമുള്ളപ്പോൾ ഗർഭകാല പ്രായം മനസ്സിലാക്കാതെ ഗർഭഛിദ്ര ഗുളികകൾ കഴിച്ചതിനെ തുടർന്ന് അറസ്റ്റിലായ നിക്കോള പാക്കറുടേതുപോലുള്ള കേസുകൾ മുന്നോട്ട് വച്ചായിരുന്നു ടോണിയ അന്റോണിയാസി വാദിച്ചത്. 1861-ലെ വ്യക്തികൾക്കെതിരായ കുറ്റകൃത്യ നിയമത്തിൽ നിന്ന് ഗർഭഛിദ്രവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നീക്കം ചെയ്യാനും ഗർഭഛിദ്രത്തെ മനുഷ്യാവകാശമായി അംഗീകരിക്കാനും ഉള്ള നിർദ്ദേശം ലേബർ എംപി സ്റ്റെല്ല ക്രീസി മുന്നോട്ട് വച്ചു.
Leave a Reply