ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് മെന്റൽ ഹെൽത്ത് ട്രസ്റ്റിലെ രോഗി ആത്മഹത്യ ചെയ്‌ത സംഭവത്തിന് പിന്നാലെ രോഗിയെ പരിചരിക്കുന്നതിൽ ട്രസ്റ്റ് ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ 20 രോഗികളുടെ മരണത്തിൽ ഗുരുതരമായ ആശങ്കകൾ മുന്നോട്ട് വച്ചിരിക്കുകയാണ് പ്രമുഖ മാധ്യമമായ ബിബിസി. നേരത്തെ തന്നെ, നോർത്ത് ഈസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൻെറ (എൻഇഎൽഎഫ്ടി) നടത്തിപ്പിനെ സംബന്ധിച്ച പ്രശ്നങ്ങൾ കൊറോണർമാർ ഉയർത്തി കാട്ടിയിരുന്നു.
പലപ്പോഴും രോഗികളുടെ റിപ്പോർട്ടിൽ ട്രസ്റ്റ് കൃത്രിമത്വം കാട്ടിയതായും കണ്ടെത്തി. രോഗി മരിച്ച് മൂന്ന് ദിവസത്തിന് ശേഷം പ്രഭാതഭക്ഷണം കഴിച്ചതായി രേഖപ്പെടുത്തിയ സംഭവം വരെ ഇതിൽ ഉൾപ്പെടുന്നു. ഇപ്പോഴിതാ NELFT യിലെ ഗുഡ്‌മെയ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 22 കാരിയായ ആലീസ് ഫിഗ്യുറിഡോയുടെ പരിചരണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി ഓൾഡ് ബെയ്‌ലി ജൂറി കണ്ടെത്തി. 2015-ൽ മരിച്ച ആലീസ്, പ്ലാസ്റ്റിക് ബാഗുകളും ബിൻ ലൈനറുകളും ഉപയോഗിച്ച് 18 തവണ സ്വയം ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആലീസിൻെറ ചുറ്റുപാടുകളിൽ നിന്ന് ബാഗുകൾ നീക്കം ചെയ്‌തിരുന്നില്ല. ഇതിന് പിന്നാലെ ഇവ ഉപയോഗിച്ച് ആലീസ് ജീവൻ ഒടുക്കുകയായിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കൊറോണർമാരിൽ നിന്നുള്ള ഏകദേശം 30 പ്രിവൻഷൻ ഓഫ് ഫ്യൂച്ചർ ഡെത്ത്സ് (PFD) റിപ്പോർട്ടുകളിൽ നോർത്ത് ഈസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിനെ (NELFT) പരാമർശിക്കുന്നുണ്ട്. ആത്മഹത്യാസാധ്യത ഉണ്ടെങ്കിലും വേണ്ട നീക്കങ്ങൾ ചെയ്യാതെ ഇരിക്കുക, റെക്കോർഡുകൾ ശരിയായി സൂക്ഷിക്കാതെ ഇരിക്കുക, ടീമുകൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ അഭാവം, ജീവനക്കാരുടെ കുറവ് തുടങ്ങി ട്രസ്റ്റിൻെറ ഭാഗത്തു നിന്നുള്ള വീഴ്ചകൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. രോഗികളുടെ മരണശേഷം രേഖകൾ മാറ്റിയ സംഭവം വരെ ഉണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി.
Leave a Reply