ന്യൂസ് ഡെസ്ക്, മലയാളം യുകെ
ശാസ്ത്രം മനുഷ്യനെ തന്നെ പുന:സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം കാണാൻ അധിക കാലം എടുത്തില്ല. മനുഷ്യ ഡി എൻ എ തന്നെ പുന:സൃഷ്ടിക്കാനുള്ള ഗവേഷണങ്ങൾ ആരംഭിച്ചു . വിവാദങ്ങളെ തുടർന്ന് സിന്തറ്റിക് ഹ്യൂമൻ ജീനോം പദ്ധതിക്ക് തുടക്കം കുറിക്കുന്നത് മെല്ലപോക്കിലായിരുന്നു. എന്നാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മെഡിക്കൽ ചാരിറ്റിയായ വെൽക്കം ട്രസ്റ്റ് പദ്ധതി ആരംഭിക്കുന്നതിന് പ്രാരംഭമായി £10 മില്യൺ പൗണ്ട് നൽകിയതോടെയാണ് പദ്ധതിക്ക് ജീവൻ വച്ചത്. വിവാദങ്ങൾ ഉയർന്നു വന്നെങ്കിലും ആരോഗ്യമേഖലയ്ക്ക് ഒട്ടേറെ ഗുണകരമായ മാറ്റങ്ങൾ സംഭാവന ചെയ്യാൻ സിന്തറ്റിക് ഹ്യൂമൻ ജീനോം പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് കഴിയുമെന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നത്. നിരവധി രോഗങ്ങൾക്കുള്ള ചികിത്സകൾ ത്വരിതപ്പെടുത്തുന്നതിലൂടെ ദോഷത്തേക്കാൾ കൂടുതൽ ഗുണം ചെയ്യാൻ ഇതിന് കഴിവുണ്ടെന്ന് പറയുന്നു.
കേംബ്രിഡ്ജിലെ എംആർസി ലബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിലെ ഡോ. ജൂലിയൻ സെയിൽ ഈ ഗവേഷണം ജീവശാസ്ത്രത്തിലെ അടുത്ത വലിയ കുതിച്ചുചാട്ടമായിരിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. ആകാശമാണ് പരിധി പ്രായമാകുന്തോറും ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന പ്രായമാകുന്തോറും രോഗമില്ലാത്തതും ആരോഗ്യകരമായ വാർദ്ധക്യത്തിലേക്ക് നയിക്കുന്നതുമായ ചികിത്സകൾ ഞങ്ങൾ നോക്കുകയാണ് എന്ന് അദ്ദേഹം അറിയിച്ചു. കരളിലും ഹൃദയത്തിലും, രോഗപ്രതിരോധ സംവിധാനത്തിൽ പോലും കേടുപാടുകൾ സംഭവിച്ച അവയവങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഉപയോഗിക്കാവുന്ന രോഗ പ്രതിരോധശേഷിയുള്ള കോശങ്ങൾ സൃഷ്ടിക്കുന്നതിന് സാധിക്കുമെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. എന്നാൽ മെച്ചപ്പെട്ടതോ പരിഷ്കരിച്ചതോ ആയ മനുഷ്യരെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന വിവാദപരമായ ഗവേഷണങ്ങൾക്ക് ഇതുവഴി തുറക്കുമെന്നുള്ള വിമർശനങ്ങൾ ശക്തമാണ്. ഗവേഷണങ്ങളുടെ മുൻനിരയിൽ യുകെയിലെ പ്രശസ്തമായ സർവകലാശാലകളിലെ ശാസ്ത്രജ്ഞരുടെ പങ്കാളിത്തം ഉണ്ട്.
മാരകമായ രോഗങ്ങൾ ഒഴിവാക്കുന്നതിനായി ഇംഗ്ലണ്ടിലെ എല്ലാ കുഞ്ഞുങ്ങൾക്കും ഡിഎൻഎ പരിശോധന നടത്തുമെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതിലൂടെ വരും തലമുറയ്ക്ക് വ്യക്തിഗത ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ സാധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൻറെ ഭാഗമായി ഡിഎൻഎ സാങ്കേതികവിദ്യ നടപ്പാക്കാനായി 650 മില്യൺ പൗണ്ട് നിക്ഷേപിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഓരോ നവജാതശിശുക്കളെയും ജീനോം സീക്വൻസിംഗിന് വിധേയമാക്കും. ഇത് നൂറുകണക്കിന് രോഗങ്ങളിലെ അപകടസാധ്യത വിലയിരുത്തുന്നതിന് സഹായകരമാകും. ഇത് അടുത്ത ദശാബ്ദത്തിനുള്ളിൽ ആരോഗ്യവകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ജീനോമിക്സിലെ പുരോഗതി ആളുകളെ മാരകമായ രോഗങ്ങളെ അതിജീവിച്ച് വ്യക്തിഗത ആരോഗ്യ പരിരക്ഷ സ്വീകരിക്കാൻ അനുവദിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ശാസ്ത്രത്തിൻറെ വിപ്ലവകരമായ ഈ മുന്നേറ്റത്തിലൂടെ എൻഎച്ച്എസ്സിന്റെ രോഗനിർണ്ണയം നടത്തി ചികിത്സിക്കുന്ന സേവനത്തിൽ നിന്ന് അത് പ്രവചിക്കുകയും തടയുകയും ചെയ്യുന്നതാക്കി മാറ്റാൻ കഴിയും.
Leave a Reply