ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയിൽസ് ആർച്ച് ബിഷപ്പ് ആൻഡി ജോൺ സ്ഥാനമൊഴിഞ്ഞു. ബാംഗോർ കത്തീഡ്രലുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് രാജി. ബാംഗോർ കത്തീഡ്രലിൽ അമിതമായ മദ്യപാനം, ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ, മോശം ഭാഷ തുടങ്ങിയവ പുറത്തുവന്നതിനെ തുടർന്നാണ് വെയിൽസ് ആർച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞു.
രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം ബാംഗോർ ബിഷപ്പ് കൂടിയായ ആൻഡി ജോൺ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. വെയിൽസ് ആർച്ച് ബിഷപ്പ് സ്ഥാനത്ത് തുടരുമെന്നും ആഗസ്റ്റ് 31- ന് ബാംഗോർ ബിഷപ്പ് എന്ന സ്ഥാനത്തു നിന്ന് വിരമിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഷപ്പ് രാജിവയ്ക്കണമെന്നും കത്തീഡ്രലിന്റെ പ്രവർത്തനങ്ങൾ, പുരോഹിതന്മാർ, ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ പെരുമാറ്റം, സാമ്പത്തിക ദുരുപയോഗം എന്നിവയെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നുള്ള മുറവിളി വർദ്ധിച്ചു വരികയായിരുന്നു.
വേണ്ടത്ര കൂടിയാലോചന കൂടാതെ കത്തീഡ്രലിലെ പുതിയ ഫർണിച്ചറുകൾക്കായി 400,000 പൗണ്ടിലധികം ചെലവഴിച്ചതും മുതിർന്ന ജീവനക്കാർക്കായി റോമിലേക്കും ഡബ്ലിനിലേക്കും ഉള്ള യാത്രകൾക്കായി 20,000 പൗണ്ട് ചെലവഴിച്ചതും ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകളിൽ വൻ ജന രോക്ഷം ഉയർന്നിരുന്നു. കഴിഞ്ഞ മാസം, കത്തീഡ്രലിലെ പുരോഹിത കോളേജിലെ രണ്ട് അംഗങ്ങളായ റവ. ഡോ. ജോൺ പ്രൈസർ-ജോൺസും വെരി റവ. പ്രൊഫ. ഗോർഡൻ മക്ഫേറ്റും ബാംഗോറിലെ സംഭവങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.
Leave a Reply