ഉത്തരാഖണ്ഡിലെ കുടുംബവീട്ടിലേക്ക് പോവാനായി വാടകയ്‌ക്കെടുത്ത ടെമ്പോയിലെ മുൻസീറ്റ് നിഷേധിച്ചതിനെ തുടർന്ന് വടക്കൻ ഡൽഹിയിലെ തിമർപൂർ മേഖലയിൽ അച്ഛനെ മകൻ വെടിവെച്ചു കൊന്നു. പ്രതി ദീപക്കിനെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. ഇയാൾക്ക് 26 വയസ്സുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 തിരകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം 7:30-ഓടെ തിമർപൂരിലെ എംഎസ് ബ്ലോക്കിനടുത്താണ് സംഭവം. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ വെടിയൊച്ച കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തി. നടപ്പാതയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ഒരാളേയും പ്രതിയിൽനിന്ന് തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന നാട്ടുകാരെയും കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. സിഐഎസ്എഫിൽനിന്ന് വിരമിച്ച 60 വയസ്സുള്ള സബ് ഇൻസ്‌പെക്ടർ സുരേന്ദ്ര സിങ് ആണ് മരിച്ചത്. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുരേന്ദ്ര സിങ്ങിന്റെ ഇടതുകവിളിലാണ് മകന്റെ വെടിയേറ്റത്.
ആറുമാസം മുൻപ് സിഐഎസ്എഫിൽനിന്ന് വിരമിച്ച ശേഷം സുരേന്ദ്ര സിങ് കുടുംബസമേതം ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് താമസം മാറാൻ തയ്യാറെടുക്കുകയായിരുന്നു. ടെമ്പോ വാടകയ്ക്കെടുത്തു സാധനങ്ങൾ കയറ്റുമ്പോഴാണ് മുൻസീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി സുരേന്ദ്രയും ദീപക്കും തമ്മിൽ തർക്കമുണ്ടായത്. സാധനങ്ങൾ നിറച്ചതിനാൽ മുൻസീറ്റിൽ ഇരിക്കണമെന്ന് സുരേന്ദ്ര നിർബന്ധം പിടിച്ചപ്പോൾ ദീപക് പ്രകോപിതനാവുകയും അച്ഛന്റെ തോക്കെടുത്ത് അദ്ദേഹത്തെ വെടിവെക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
Leave a Reply