ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ വാട്ടർ കമ്പനികൾ മൂലമുണ്ടാകുന്ന മലിനീകരണം ഒരു വർഷത്തിനുള്ളിൽ 60 ശതമാനം വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പരിസ്ഥിതി ഏജൻസി പുറത്തുവിട്ട കണക്കുകളിലാണ് രാജ്യത്തെ വാട്ടർ കമ്പനികളെ പ്രതിക്കൂട്ടിൽ നിർത്തുന്ന കണക്കുകൾ പുറത്തു വന്നത്. എംപിമാരുടെ ഒരു ക്രോസ് പാർട്ടി ഗ്രൂപ്പായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പുറത്തുവിട്ട വിവരങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും കടുത്ത നടപടിയെടുക്കണം എന്നും അഭിപ്രായപ്പെട്ടു. മലിനീകരണത്തിന് തേംസ് വാട്ടർ, സതേൺ വാട്ടർ , യോർക്ക് ഷെയർ വാട്ടർ എന്നീ കമ്പനികളാണ് പ്രധാനമായും പ്രതിക്കൂട്ടിൽ.
2024 ൽ ഇംഗ്ലണ്ടിൽ ആകെ 2801 മലിനീകരണ സംഭവങ്ങൾ ആണ് ഉണ്ടായത്. 2023 -ൽ ഇത് 2174 ആയിരുന്നു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 60 ശതമാനം വർദ്ധനവ് ആണ്. മലിനീകരണത്തിന്റെ കഴിഞ്ഞ വർഷത്തെ തോത് ഇതുവരെയുള്ള കണക്കുകൾ വെച്ച് ഏറ്റവും കൂടുതലാണ്. രാജ്യത്തെ വാട്ടർ വ്യവസായത്തിന്റെ ദുരവസ്ഥ വെളിവാക്കുന്ന കണക്കുകൾ തിങ്കളാഴ്ച പുറത്തുവരാനിരിക്കുന്ന വാട്ടർ ഇൻഡസ്ട്രിയുടെ അവലോകനത്തിന് മുന്നോടിയായാണ് പുറത്തു വന്നത്.
വാട്ടർ കമ്പനികളുടെ മേൽ കടുത്ത നിയന്ത്രണം വേണമെന്നാണ് പൊതുവെ ഉയർന്നു വരുന്ന വികാരം. തിങ്കളാഴ്ചത്തെ അവലോകന യോഗത്തിൽ ഈ മേഖലയുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചുള്ള തൻറെ ശുപാർശകൾ വാട്ടർ കമ്മീഷൻ ചെയർമാൻ സർ ജോൺ കുൻലിഫ് അവതരിപ്പിക്കും. പുറത്തുവന്ന കണക്കുകൾ അപമാനകരമാണെന്ന് പരിസ്ഥിതി സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു. കർശനമായ നിയമങ്ങൾ ഇല്ലാത്തതും ദുർബലമായ നിയന്ത്രണങ്ങളും നമ്മുടെ നദികളെ എങ്ങനെയാണ് മലിനമാക്കുന്നു എന്നതിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലാണ് പുറത്തുവരുന്ന കണക്കുകളിൽ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യങ്ങളിലെയും അറ്റകുറ്റ പണികളിലെയും നിക്ഷേപ കുറവാണ് ഈ മേഖലയിലെ പ്രതിസന്ധികൾക്ക് പ്രധാനകാരണമെന്ന് വാട്ടർ യുകെയുടെ വക്താവ് പറഞ്ഞു.
Leave a Reply