ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വീട് വാടകയ്ക്ക് എടുക്കുന്നതിനുള്ള ചിലവ് കനത്ത തോതിൽ വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മലയാളി വിദ്യാർത്ഥികളാണ് ഇത് മൂലം ഏറ്റവും ദുരിതത്തിലായ ഒരു വിഭാഗം. പലർക്കും പഠനസമയത്തും അത് കഴിഞ്ഞുള്ള സ്റ്റേ ബാക്ക് സമയത്തും പാർട്ട് ടൈം ജോലിയിലൂടെ ലഭിക്കുന്ന പണം നിത്യ ചിലവിന് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് വാടകയിനത്തിലെ വൻ വർദ്ധനവ്.
വാടകയിനത്തിൽ പ്രതിമാസ ചിലവ് 221 പൗണ്ട് വർദ്ധിച്ചതായാണ് പ്രോപ്പർട്ടി പോർട്ടലായ സുല്ല പുറത്തു വിട്ട റിപ്പോർട്ടുകൾ കാണിക്കുന്നത് . ഈ വർദ്ധനവ് വാടകക്കാരെ കടുത്ത സമ്മർദ്ദത്തിലാക്കിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വാടക കൂടിയ പ്രദേശങ്ങളിൽ ജോലി ലഭിച്ചാലും പലരും ഉപേക്ഷിക്കുന്ന സാഹചര്യവും നിലവിലുണ്ട്. വാടക കൂടിയതിനെ തുടർന്ന് പല മുതിർന്ന കുട്ടികളും തങ്ങളുടെ മാതാപിതാക്കളെ ജീവിത ചിലവിൽ സഹായിക്കേണ്ട അവസ്ഥയും ഉണ്ട്. കുടിയേറ്റക്കാരുടെ വർദ്ധനവ് ആണ് വാടക കുതിച്ചുയരുന്നതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
വാടകയ്ക്ക് ലഭ്യമായ വീടുകളുടെ എണ്ണത്തിലെ കുറവും അമിതമായ വാടക വർദ്ധനവിന് കാരണമാകുന്നുണ്ട്. നഗരത്തിലെ പല സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ കനത്ത വാടക മൂലം പലരും തയ്യാറാകുന്നില്ല. എന്നാൽ വാടകയ്ക്ക് വീട് നൽകുന്നവരും കനത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വീട്ടുടമസ്ഥർക്ക് കനത്ത തോതിൽ മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നിരുന്നു . അത് മൂലം അവരുടെ പ്രതിമാസ തിരിച്ചടവിന് വലിയ വർദ്ധനവാണ് ഉണ്ടായത്.
Leave a Reply