രഹസ്യവിവരത്തെത്തുടർന്ന് കോയമ്പത്തൂർ വിമാനത്താവളത്തിൽ എയർ ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസും നടത്തിയ പരിശോധനയിൽ സിങ്കപ്പുരിൽനിന്നെത്തിയ കോട്ടയം സ്വദേശികളായ വിമാനയാത്രക്കാരിൽനിന്ന് ഏഴുകോടി രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. 6.731 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ കോട്ടയം സ്വദേശികളായ ഫഹദ്മോൻ മുജീബ്, വാഴമറ്റത്തിൽ സുഹൈൽ ഉബൈദുള്ള എന്നിവരെ അറസ്റ്റുചെയ്തു.
തിങ്കളാഴ്ച രാത്രിയെത്തിയ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. വിനോദ സഞ്ചാരത്തിനു പോയി മടങ്ങുകയായിരുന്നെന്നാണ് അധികൃതർ പറയുന്നത്.
ഉയർന്ന നിലവാരമുള്ള കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതോടെ സിങ്കപ്പുർ-കോയമ്പത്തൂർ വിമാനത്തിലെത്തിയ മുഴുവൻ യാത്രക്കാരുടെയും ബാഗുകൾ വിശദമായി പരിശോധിക്കുകയായിരുന്നു. പ്രതികളെ കോയമ്പത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതേ വിമാനത്തിലെത്തിയ പുതുക്കോട്ട ജില്ലക്കാരായ തമിഴരസി ജയമാണിക്കം, സുബ്ബയ്യ എന്നിവരിൽനിന്ന് 18.67 ലക്ഷം വിലവരുന്ന ഇലക്ട്രോണിക് സാധനങ്ങളും പിടികൂടി. നികുതിയടയ്ക്കാതെ അനധികൃതമായി കൊണ്ടുവന്ന മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങളാണ് പിടിച്ചത്.
Leave a Reply