ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ മാതാപിതാക്കൾ കുട്ടികൾക്കായുള്ള സ്കൂൾ യൂണിഫോമുകൾ വാങ്ങാൻ കഷ്ടപ്പെടുന്നതായുള്ള റിപ്പോർട്ട് പുറത്ത്. പലപ്പോഴും ഭക്ഷണം ത്വജിച്ചാണ് മാതാപിതാക്കൾ യൂണിഫോമുകൾക്കായുള്ള പണം സ്വരൂപിക്കുന്നതെന്നും ക്ലാർണ പോലുള്ള ഇപ്പോൾ വാങ്ങിയിട്ട് പിന്നീട് പണം അടയ്ക്കുന്ന സേവനങ്ങളിലേയ്ക്ക് തിരിയുകയും ചെയ്യുന്നുവെന്ന് പാരന്റിംഗ് ചാരിറ്റി പാരന്റ്കൈൻഡ് നടത്തിയ സർവേയിൽ പറയുന്നു. സർവേയിൽ പങ്കെടുത്ത 2,000 രക്ഷിതാക്കളിൽ പകുതിയോളം (47%) പേരും യൂണിഫോമിന്റെ ഉയർന്ന വിലയെ കുറിച്ച് ആശങ്കാകുലരാണെന്ന് പറഞ്ഞു.
ഏകദേശം പകുതിയോളം (45%) രക്ഷിതാക്കളും യൂണിഫോം ചെലവുകൾക്കായി ക്രെഡിറ്റ് കാർഡുകൾ ആണ് ഉപയോഗിക്കുന്നതെന്ന് സർവേയിൽ കണ്ടെത്തി. മൂന്നിലൊന്ന് പേർ അതായത് 34% മാതാപിതാക്കൾ വൈകിയ പേയ്മെന്റ് സ്കീമുകളെ ആശ്രയിക്കുമെന്നും സർവേ വെളിപ്പെടുത്തി. സ്കൂളുകൾ പലപ്പോഴും ഒന്നിലധികം ബ്രാൻഡഡ് ഇനങ്ങൾ ഉപയോഗിക്കുന്നതിനാൽ പിഇ കിറ്റുകൾ ഉൾപ്പെടെ £400 വരെ യൂണിഫോമുകൾക്ക് ചിലവ് വരും.
2026 സെപ്റ്റംബറിൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ്, ബ്രാൻഡഡ് യൂണിഫോം ഇനങ്ങളുടെ എണ്ണം ഉടൻ കുറയ്ക്കാൻ വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന കുട്ടികളുടെ ക്ഷേമ ബിൽ ബ്രാൻഡഡ് ഇനങ്ങളെ മൂന്നെണ്ണം മാത്രമായി പരിമിതപ്പെടുത്തും. സ്കൂൾ യൂണിഫോം പ്രധാനമാണ്, പക്ഷേ അതൊരിക്കലും ഒരു കുടുംബത്തെ കഷ്ടപ്പെടുത്തി കൊണ്ട് ആവരുതെന്നും വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. നിലവിലുള്ള നിയമത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ, മാതാപിതാക്കളെ ആൽഡി, മാർക്ക്സ് & സ്പെൻസർ പോലുള്ള ചില്ലറ വ്യാപാരികളിൽ നിന്ന് ഷർട്ടുകൾ, ട്രൗസറുകൾ തുടങ്ങിയ വിലകുറഞ്ഞ സ്റ്റേപ്പിൾസ് വാങ്ങാൻ അനുവദിക്കും.
Leave a Reply