ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂൺ വരെയുള്ള കാലയളവിൽ ഈ വർഷം ലഭിച്ച അഭയാർത്ഥി അപേക്ഷകളിൽ വൻ വർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മുൻവർഷത്തെ അപേക്ഷകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 14 ശതമാനം ആണ് വർദ്ധനവ്. 2002 ലെ ഏറ്റവും ഉയർന്ന നിരക്കായ 103,000 – നേക്കാൾ നിലവിലെ അപേക്ഷകരുടെ എണ്ണം കൂടുതലാണെന്ന പ്രത്യേകതകയുമുണ്ട്.
ഈ വർഷം ജൂൺ വരെയുള്ള വർഷം ലഭിച്ച അപേക്ഷകരുടെ എണ്ണം കൂടുതലാണെന്നും സർക്കാർ വേഗത്തിൽ നടപടികൾ സ്വീകരിക്കുകയാണെന്നും ഹോം ഓഫീസ് അറിയിച്ചു. എന്നാൽ അനധികൃത കുടിയേറ്റം കൂടുന്നതിനെ കുറിച്ച് കടുത്ത വിമർശനം നേരിടുന്ന പശ്ചാത്തലത്തിൽ പുറത്തുവരുന്ന വിവരങ്ങളുടെ പേരിൽ സർക്കാർ കടുത്ത വിമർശനങ്ങൾ നേരിടുമെന്നാണ് വിലയിരുത്തുന്നത്. ഹോട്ടലുകളിലെ അഭയാർത്ഥികളുടെ എണ്ണം നേരിയ തോതിൽ ഉയർന്ന് 32,059 ആയി – ലേബർ പാർട്ടി അധികാരത്തിൽ വന്ന സമയത്തേക്കാൾ ഇത് കൂടുതലാണ്, എന്നാൽ 2023 സെപ്റ്റംബറിൽ കൺസർവേറ്റീവുകൾക്ക് കീഴിൽ 56,000 എന്ന ഉയർന്ന നിരക്കിൽ നിന്ന് വളരെ താഴെയാണ് എന്നതാണ് ലേബർ പാർട്ടിക്ക് നൽകുന്ന ആശ്വാസം.
അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ബ്രിട്ടനിൽ ഉയരുന്നത്. ഇതിൻറെ ഭാഗമായി ഇവരെ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥി ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്. എസെക്സിലെ ബെൽ ഹോട്ടൽ ഇത്തരത്തിൽ നിരവധി പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അഭയാർത്ഥികളെ ബെൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്ന് വിധി സമ്പാദിച്ചിരിക്കുകയാണ് കൗൺസിൽ അധികാരികൾ. സമാനമായി യുകെയിലെങ്ങും ഇത്തരം ഹോട്ടലുകൾക്ക് എതിരെ വിധി സമ്പാദിക്കാനുള്ള നീക്കത്തിലാണ് കൺസർവേറ്റീവുകളും ലേബറുകളും ഭരിക്കുന്ന കൗൺസിലുകൾ. ഈ സാഹചര്യം ലേബർ പാർട്ടി ഭരിക്കുന്ന കൗൺസിലുകളെയും സർക്കാരിനെയും കൂടുതൽ സമ്മർദ്ധത്തിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Leave a Reply