യുകെയിലെ സർവകലാശാലകൾ ധനസഹായ കുറവിനെ തുടർന്ന് നിർണായക ഗവേഷണങ്ങളിൽ വൻ വെട്ടി ചുരുക്കലുകൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ക്യാൻസർ, ഹൃദ്രോഗം, ഡിമൻഷ്യ തുടങ്ങിയ ജീവൻ രക്ഷാ മേഖലകളിലെ ലോകോത്തര ഗവേഷണങ്ങൾ പോലും പണം കുറവിനെ തുടർന്ന് ഭീഷണിയിലാണെന്ന് യൂണിവേഴ്സിറ്റീസ് യുകെ തയ്യാറാക്കിയ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജൈവ, ഗണിത, ഭൗതിക ശാസ്ത്രങ്ങളിലെ ഗവേഷണ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 4% ആണ് കുറഞ്ഞത് . മെഡിസിൻ, ഡെന്റിസ്ട്രി, ഹെൽത്ത് വിഭാഗങ്ങളിൽ 2% ഇടിവ് സംഭവിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യചാരിറ്റികളാണ് മെഡിക്കൽ, ലൈഫ് സയൻസ് ഗവേഷണങ്ങൾക്ക് പ്രധാന ധനസഹായകരായിട്ടുള്ളത്. എന്നാൽ ചാരിറ്റി ഫണ്ടുകൾ സ്വീകരിക്കുന്നത് സർവകലാശാലകൾക്ക് അധിക ചെലവ് വരുത്തുന്നതിനാൽ പലരും പിന്നോട്ടു പോകുന്ന സ്ഥിതിയാണെന്ന് റിപ്പോർട്ട് പറയുന്നു. ഗവേഷണത്തിന് ആവശ്യമായ അന്താരാഷ്ട്ര വിദ്യാർത്ഥി ഫീസ് വരുമാനവും കുറഞ്ഞതിനാൽ ക്രോസ് സബ്സിഡൈസേഷൻ വഴിയുള്ള സാമ്പത്തിക സഹായം നൽകാനാകാത്ത അവസ്ഥയിലാണ് സർവകലാശാലകൾ.
യുകെയുടെ £54 ബില്യൺ സാമ്പത്തിക സംഭാവന ചെയ്യുന്ന ഗവേഷണ സംവിധാനത്തെ തന്നെ ദീർഘകാല ധനസഹായ പ്രതിസന്ധി ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യം ഗവേഷണ രംഗത്തെ ആകെ ബാധിച്ചതായും കരിയർ ആരംഭിക്കുന്ന യുവ ഗവേഷകരെ പിന്നോക്കം വലിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഗവേഷണ മത്സരശേഷി നിലനിർത്താൻ സർക്കാർ ഗുണനിലവാര അടിസ്ഥാനത്തിലുള്ള ഫണ്ടിംഗ് അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് യൂണിവേഴ്സിറ്റീസ് യുകെ അധികൃതരോട് ആവശ്യപ്പെട്ടു.
Leave a Reply