ലണ്ടന്‍: ബിഗ്‌ബെന്‍ നവീകരണത്തിന് വിലയിരുത്തിയ തുകയുടെ ഇരട്ടി വേണ്ടിവരുമെന്ന് വെളിപ്പെടുത്തല്‍. ബിഗ്‌ബെന്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരത്തിലെ എലിസബത്ത് ടവര്‍ നവീകരിക്കുന്നതിന് 61 മില്യന്‍ പൗണ്ട് വേണ്ടിവരുമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 2016 സ്പ്രിംഗിലായിരുന്നു നവീകരണത്തിനായുള്ള ചെലവ് കണക്കാക്കിയത്. 29 മില്യന്‍ പൗണ്ട് ആയിരുന്നു വകയിരുത്തിയത്. നാലു വര്‍ഷത്തേക്ക് പ്രത്യേക അവസരങ്ങളില്‍ മാത്രമേ മുഴങ്ങൂ എന്ന വിവരം പുറത്തു വന്നതോടെ നവീകരണ പ്രവര്‍ത്തനങ്ങളും വിവാദത്തിലേക്ക് നീങ്ങിയിരുന്നു.

നവീകരണം എത്രമാത്രം സങ്കീര്‍ണ്ണമാണെന്ന് അതിനായി നിയോഗിക്കപ്പെട്ട കോണ്‍ട്രാക്ടര്‍മാര്‍ക്ക് വ്യക്തമായ ചിത്രം ഇപ്പോളാണ് ലഭിച്ചതെന്നും അതാണ് തുക ഇരട്ടിയാകാന്‍ കാരണമെന്നുമാണ് നാടകീയമായ ഈ വര്‍ദ്ധനവിനേക്കുറിച്ച് പാര്‍ലമെന്റ് പ്രതികരിച്ചത്. ആദ്യം നടത്തിയ വിലയിരുത്തലിനെ കമ്മീഷനുകള്‍ കുറ്റപ്പെടുത്തുകയും തുക വര്‍ദ്ധിച്ചതില്‍ നിരാശ രേഖപ്പെടുത്തുകയും ചെയ്തതായി ഹൗസ് ഓഫ് കോമണ്‍സ് വക്താവ് പറഞ്ഞു. നവീകരണത്തിന്റെ പുരോഗതി ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ടുകള്‍ കമ്മീഷനുകള്‍ക്ക് നല്‍കുകയും ചെയ്യും.

എസ്റ്റിമേറ്റിംഗില്‍ പരാജയമുണ്ടായെന്ന് വ്യക്തമായതായി കോമണ്‍സ് ക്ലര്‍ക്കും പാര്‍ലമെന്റ്‌സ് ക്ലര്‍ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൗസ് ഓഫ് കോമണ്‍സും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ കൂടുതല്‍ വ്യക്തതയുള്ള എസ്റ്റിമേറ്റാണ് ലഭിച്ചിരിക്കുന്നത്. കോണ്‍ട്രാക്റ്റുകള്‍ ടെന്‍ഡര്‍ ചെയ്യുന്നതിനായാണ് ആദ്യഘട്ടത്തില്‍ കുറച്ച് കാണിച്ചത്. പിന്നീട് നടത്തിയ സര്‍വേകളില്‍ ചെലവുകളുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമായെന്നും പ്രസ്താവന പറയുന്നു.
ബിഗ്‌ബെന്‍ നവീകരണത്തിനുള്ള ചെലവ് ഇരട്ടിയാകുമെന്ന് വെളിപ്പെടുത്തല്‍