ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ അഭയം ലഭിക്കുന്നവർക്ക് ഇനി സ്ഥിരതാമസത്തിന് അപേക്ഷിക്കുവാൻ 20 വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന പുതിയ നയം നടപ്പാക്കാനൊരുങ്ങുകയാണെന്ന റിപോർട്ടുകൾ പുറത്ത് വന്നു . ആഭ്യന്തരകാര്യ മന്ത്രി ഷബാന മഹ്മൂദ് ആണ് ഇതിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയിച്ചത് . ചെറിയ ബോട്ട് യാത്രകളിലൂടെ എത്തുന്നവർ കുറയുകയും അഭയാർത്ഥി അപേക്ഷകൾ നിയന്ത്രണ വിധേയമാകുകയും ചെയ്യുക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് . നിലവിൽ അഞ്ച് വർഷത്തേക്ക് ലഭിക്കുന്ന അഭയാർത്ഥി പദവി 2.5 വർഷമായി കുറയ്ക്കുകയും ഓരോ കാലാവധിയുടെയും അവസാനം അവലോകനം നടത്തുകയും ചെയ്യും.

വീണ്ടും പരിശോധിക്കുമ്പോൾ ജന്മദേശത്തെ സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് കണ്ടെത്തിയാൽ, അഭയാർത്ഥികൾ തിരികെ പോകണമെന്ന് സർക്കാർ നിർദ്ദേശിക്കും. സ്ഥിരതാമസം നേടാൻ നിലവിൽ വേണ്ടത് അഞ്ച് വർഷമാണെങ്കിലും, അത് 20 വർഷം വരെ ഉയർത്താനാണ് നിർദേശം. അനധികൃത കുടിയേറ്റം രാജ്യത്തെ വിഭജിക്കുന്നുവെന്നും ഇത് നിയന്ത്രിക്കുന്നത് സർക്കാർ ബാധ്യതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു .

എന്നാൽ ഈ നീക്കത്തിന് ലേബർ എംപിമാരിൽ ചിലരുടെ എതിർപ്പുണ്ടാകുമെന്നാണ് സൂചന. ലിബറൽ ഡെമോക്രാറ്റുകൾ പുതിയ മാർഗങ്ങൾ പരിശോധിക്കുന്നത് വേണ്ട കാര്യമാണെന്ന് പറഞ്ഞു. അതേസമയം, റിഫ്യൂജീ കൗൺസിൽ ഈ നയത്തെ കടുത്തതും അനാവശ്യവുമെന്നുമാണ് വിലയിരുത്തുന്നത് . യുദ്ധം, പീഡനങ്ങൾ എന്നിവയിൽ നിന്ന് രക്ഷപ്പെടുന്നവരെ ഇത് കഠിനമായി ബാധിക്കുമെന്ന് സംഘടന അറിയിച്ചു.











Leave a Reply