ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ഓൺലൈൻ മണി ട്രാൻസ്ഫർ കമ്പനിയായ പേയ്പാൽ സി ഇ ഒ, ഡാനിയേൽ ഷുൽമാൻ തനിക്ക് സ്വന്തമായി ബിറ്റ്കോയിൻ നാണയങ്ങൾ ഉണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ്. ഫോർച്യൂൺ മാസികയ്ക്ക് കഴിഞ്ഞ ആഴ്ച നൽകി ഇന്റർവ്യൂവിൽ ആണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. 2014 – ൽ ആണ് അദ്ദേഹം കമ്പനി സി ഇ ഒ യായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ ക്രിപ്റ്റോ കറൻസിയിലുള്ള മുതൽമുടക്കിനെ സംബന്ധിച്ചും, പേയ്പാലിന്റെ ക്രിപ്റ്റോ പ്രോജക്ടുകളെ സംബന്ധിച്ചും, ഫേസ്ബുക്കിന്റെ ലിബ്ര പ്രോജെക്റ്റിൽ നിന്നുള്ള പേയ്പാൽ കമ്പനിയുടെ പിന്മാറ്റത്തെ സംബന്ധിച്ചും നിരവധി ചോദ്യങ്ങൾ അദ്ദേഹം അഭിമുഖത്തിൽ നേരിട്ടു.


താങ്കൾക്ക് ക്രിപ്റ്റോ കറൻസി സ്വന്തമായി ഉണ്ടോ എന്ന ചോദ്യത്തിന്, ബിറ്റ്‌കോയിൻ മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം മറുപടി നൽകി. എന്നാൽ എത്രത്തോളമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഷുൽമാന്റെ നേതൃത്വം കമ്പനിക്ക് ക്രിയാത്മകമായ മാറ്റങ്ങൾ ആണ് സംഭാവന ചെയ്തത്. പേയ്പാലിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിനു മുൻപ്, അദ്ദേഹം പല നേതൃ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രൈസ്ലൈൻ ഗ്രൂപ്പ്‌ സിഇഒ, സ്പ്രിന്റ് നെക്സ്റ്റ്ൽ കോർപ്പറേഷൻ പ്രസിഡന്റ് തുടങ്ങിയവ അവയിൽ ചിലതാണ്.

പേയ്പാൽ കമ്പനിക്കും ക്രിപ്റ്റോകറൻസിയിൽ ഷെയറുകൾ ഉണ്ട്. ഇതിനു വേണ്ടി പ്രത്യേകം പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ കമ്പനിയിൽ തന്നെ ഉണ്ടെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജോൺ റെയ്നി മുൻപ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കമ്പനിയുടെ പ്രോജക്ടുകളെ പറ്റി കൂടുതൽ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ക്രിപ്റ്റോ കറൻസികളുടെ അസ്ഥിരതയെ പറ്റി അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.


ഫേസ്ബുക്കിന്റെ ലിബ്ര പ്രൊജക്റ്റിൽ നിന്നുള്ള കമ്പനിയുടെ പിൻ മാറ്റത്തെ പറ്റിയുള്ള ചോദ്യത്തിന്, ഇരുവരുടെയും ലക്ഷ്യങ്ങൾ ഒന്ന് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരിക്കലും ഒരു മത്സരം തങ്ങൾക്കിടയിൽ ഇല്ല. ഭാവിയിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന പല മേഖലകളും ഉണ്ടെന്നും അഭിമുഖത്തിൽ അദ്ദേഹം രേഖപ്പെടുത്തി.