ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ലോർഡ് ഡേവിഡ് ക്യാമറൺ പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സ നേടിയതായി വെളിപ്പെടുത്തി. ഭാര്യ ആവശ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ പി എസ് എ ടെസ്റ്റിലാണ് ക്യാൻസർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ എം ആർ ഐ സ്കാനും ബയോപ്സിയും ക്യാൻസർ സ്ഥിരീകരിച്ചു. ക്യാമറണിന് ഫോക്കൽ തെറാപ്പി നൽകി ട്യൂമർ സ്ഥിതി ചെയ്യുന്ന ഭാഗം ലക്ഷ്യമിട്ടാണ് ചികിത്സ നടത്തിയത്.

യുകെയിൽ പുരുഷന്മാരിൽ ഏറ്റവും പൊതുവായ ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. വർഷം തോറും 55,000-ത്തിലധികം കേസുകൾ ആണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത് . 75 വയസിന് മുകളിലുള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കറുത്ത വംശജരായ പുരുഷന്മാർക്ക് ഈ രോഗം കൂടുതൽ സാധാരണമാണ്. പലപ്പോഴും പുരുഷന്മാർ ആരോഗ്യ പ്രശ്നങ്ങൾ സംസാരിക്കാൻ മടിക്കുന്നുവെന്ന് തന്റെ രോഗാവസ്ഥ വെളിപ്പെടുത്തി കൊണ്ട് ക്യാമറൺ ചൂണ്ടിക്കാട്ടി. ശരീരാരോഗ്യത്തോടുള്ള ഈ അവഗണന മാറ്റണം എന്ന സന്ദേശമാണ് അദ്ദേഹം പങ്കുവച്ചത്.

പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള ടെസ്റ്റിംഗ് വ്യാപിപ്പിക്കണമെന്ന് പ്രോസ്റ്റേറ്റ് ക്യാൻസർ റിസർച്ചിന്റെ അഭ്യർത്ഥനയെ അദ്ദേഹം പിന്തുണച്ചു . പി എസ് എ പരിശോധന പൂർണ്ണമായും കൃത്യമല്ല എന്ന ആശങ്കകൾ കാരണം യുകെയിൽ ഇതിന് ഔദ്യോഗിക സ്ക്രീനിംഗ് പ്രോഗ്രാം നിലവിലില്ല. എന്നാൽ പുതിയ ദേശീയ പഠനം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ പരിശോധനയുടെ ഏറ്റവും നല്ല മാർഗം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പുരുഷന്മാരിൽ എട്ട് പേരിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.











Leave a Reply