ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ ആണ് ആസ്മ കാരണം ദിനംപ്രതി ബുദ്ധിമുട്ടുകൾ നേരിടുന്നത്. തീവ്ര ആസ്മയുള്ളവർക്ക് പലപ്പോഴും ദിവസേന സ്റ്റിറോയിഡ് ഗുളികകൾ കഴിക്കേണ്ടി വരും. എന്നാൽ ദീർഘകാലം ഈ ഗുളികകൾ ഉപയോഗിക്കുന്നത് അസ്ഥിക്ക് ബലക്ഷയം, പ്രമേഹം, അണുബാധകൾ തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കിടയായേക്കാം. യുകെയിൽ തന്നെ ആസ്മ വലിയൊരു ആരോഗ്യപ്രശ്നമായി തുടരുന്നതിനാൽ, നല്ലൊരു പരിഹാരത്തിനായി രോഗികളും ഡോക്ടർമാരും കാത്തിരിക്കുകയായിരുന്നു.

ആസ്മ രോഗികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് കിങ്സ് കോളേജ് ലണ്ടൻ നയിച്ച അന്തർദേശീയ പഠന റിപ്പോർട്ടിൽ ഉള്ളത് . യുകെ, യു.എസ്., ഫ്രാൻസ്, ജർമനി ഉൾപ്പെടെ 11 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 300 തീവ്ര ആസ്മ രോഗികൾ ഈ പഠനത്തിൽ പങ്കെടുത്തു. ഇവർ മാസംതോറും ടെസെപെല്യൂമാബ് എന്ന ഇഞ്ചക്ഷൻ സ്വീകരിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ പകുതിയിലധികം പേർ സ്റ്റിറോയിഡ് ഗുളികകൾ പൂർണ്ണമായി നിർത്തുകയോ വളരെ കുറയ്ക്കുകയോ ചെയ്തു. യുകെയിലെ ആസ്മ രോഗികൾക്കും ഇതിന്റെ ഗുണം വേഗത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയും ഉയർന്നു.

ആറുമാസത്തിനുള്ളിൽ തന്നെ മൂന്നിലൊന്ന് പേർ സ്റ്റിറോയിഡ് ഉപയോഗം പൂർണ്ണമായി നിർത്തിയത് ഗവേഷകർ വലിയ മുന്നേറ്റമായി വിലയിരുത്തുന്നു. ശ്വാസം മുട്ടലുകൾ വല്ലാതെ കുറയും, ശ്വാസകോശ പ്രവർത്തനം മെച്ചപ്പെടും, ജീവിത നിലവാരം ഉയരും എന്നെല്ലാമാണ് പുതിയ ചികിത്സാരീതിയുടെ ഗുണഫലമായി ആരോഗ്യ വിദഗ്ധർ ചൂട്ടിക്കാണിക്കുന്നത്. പഠനഫലങ്ങൾ യുകെയിൽ നടന്ന ബ്രിട്ടീഷ് തോറാസിക് സൊസൈറ്റി സമ്മേളനത്തിൽ അവതരിപ്പിച്ചതോടെ, ഈ ഇഞ്ചക്ഷൻ രാജ്യത്തെ തീവ്ര ആസ്മ രോഗികൾക്ക് വലിയൊരു മാറ്റമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
—











Leave a Reply